ബെന്നി ബഹനാന്‍ വീണ്ടും പ്രചാരണച്ചൂടിലേക്ക്; ഇന്ന് മുതല്‍ വാഹനപ്രചാരണ ജാഥ

ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍  പ്രചാരണച്ചൂടിലേക്ക് തിരിച്ചെത്തി. പുത്തന്‍കുരിശില്‍ എ.കെ. ആന്‍റണിയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുത്താണ് പ്രചാരണരംഗത്തേക്ക് ബെന്നി ബഹനാന്‍ മടങ്ങിയെത്തിയത്. ഇന്ന് മുതല്‍ വാഹനപ്രചാരണ ജാഥയിലൂടെ മണ്ഡലത്തിലെങ്ങും സ്ഥാനാര്‍ഥി സജീവമാകും.  

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി വിശ്രമക്കിടക്കയിലായിരുന്ന ബെന്നി ബഹനാന്‍ ഉച്ചസ്ഥായിയിലെത്തിയ പ്രചാരണച്ചൂടിലേക്കും തിരക്കിലേക്കും തിരിച്ചെത്തുകയാണ്. എ.കെ. ആന്റണി പ്രസംഗിക്കാനെത്തിയ പുത്തന്‍കുരിശിലെ പൊതുവേദിയിലാണ് ചെറിയ ഇടവേളയ്ക്ക് ശേഷം ബെന്നി വീണ്ടുമെത്തിയത്. തിരഞ്ഞെടുപ്പ് പ്രസംഗത്തിലേക്ക് കടക്കും മുന്‍പ് ആന്റണി ആദ്യം നല്‍കിയത് ബെന്നി ബഹനാനും പ്രവര്‍ത്തകര്‍ക്കുമുള്ള ഉപദേശം. ആദ്യ പരിഗണന ആരോഗ്യത്തിന് തന്നെയാകണമെന്ന സ്നേഹോപദേശത്തോടൊപ്പം ബെന്നി ബഹനാന്‍ തന്നെയായിരിക്കും അടുത്ത അഞ്ച് വര്‍ഷക്കാലം പാര്‍ലമെന്റില്‍ ചാലക്കുടിയെ പ്രതിനിധീകരിക്കുകയെന്ന ആന്റണിയുടെ ആഹ്വാനവും നിറഞ്ഞ കയ്യടിയോടെയാണ് സദസ് എതിരേറ്റത്.

തന്റെ അസാന്നിധ്യത്തില്‍ മണ്ഡലത്തിലുടനീളം വോട്ട് തേടി ഒാടി നടന്ന എം.എല്‍.എമാര്‍ക്ക് ബെന്നി ബഹനാന്‍ നന്ദി പറഞ്ഞു. ആന്റണിയുടെ ഉപദേശം മുഖവിലയ്ക്കെടുക്കുമെങ്കിലും ഇനി പ്രചാരണരംഗത്ത് നിന്ന് മാറി നില്‍ക്കില്ല. സ്ഥാനാര്‍ഥി വിശ്രമത്തിലായിരുന്ന സമയത്ത് പ്രചാരണരംഗത്ത് സജീവമായ എംഎല്‍എമാരും വരുംദിവസങ്ങളില്‍ പ്രചാരണരംഗത്ത് സജീവമായി തന്നെയുണ്ടായുണ്ടാകും.