ക്യൂലക്സ് കൊതുകുകൾ പെരുകുന്നു; കൊച്ചി പകർച്ചവ്യാധി ഭീഷണിയിൽ

ചുട്ടുപൊള്ളുന്ന കൊച്ചിയില്‍ പകര്‍ച്ചവ്യാധി ഭീഷണിയുയര്‍ത്തി ക്യൂലക്സ് കൊതുകുകളുടെ സാന്ദ്രതയുയര്‍ന്നു. നഗരസഭാ പരിധിയിലെ കൊതുകുകളില്‍ 90ശതമാനവും ക്യൂലക്സ് കൊതുകുകളെന്ന് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് കണ്ടെത്തല്‍ .അതീവ ജാഗ്രതാനിര്‍ദേശമാണ് ആരോഗ്യവകുപ്പ് നഗരവാസികള്‍ക്ക് നല്‍കിയിരിക്കുന്നത് .

രോഗം വിതച്ചു പറക്കുന്ന കൊച്ചിയിലെ കൊതുകുകള്‍ കൊലയാളികളായി മാറിയെന്നാണ്  വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ കണ്ടെത്തല്‍ . വൈസ്റ്റ്്നൈല്‍ പനി ബാധിച്ച് മലപ്പുറത്ത് ആറ് വയസുകാരന്‍ മരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയി ല്‍ ക്യൂലക്സ് കൊതുകിന്റെ കൂത്താടികളുടെ സാന്ദ്രത ക്രമാതീതമായി ഉയര്‍ന്നെന്നാണ് കണ്ടെത്തല്‍ .  മട്ടാഞ്ചേരി, പനയപ്പിള്ളി, പൊന്നുരുന്നി, വൈറ്റില, കുന്നുംപുറം, എളങ്കുളം, കാരണക്കോടം എന്നിവിടങ്ങളിലാണ്  ക്യൂലക്സ് കൊതുകുകളുടെ സാന്നിധ്യം അപകടരമായി ഉയര്‍ന്നത്. 

മലിനജലത്തില്‍ മുട്ടയിട്ട് പെരുകുന്ന ക്യൂലക്സ് വെസ്റ്റ് നൈല്‍ പനി, മന്ത് രോഗം, മസ്തിഷ്കവീക്കം എന്നി രോഗാണുക്കളുടെ വാഹകരാണ്. മലിനജലം നിറഞ്ഞ കൊച്ചി നഗരത്തിലെ ഓടകളിലുംതോടുകളിലും  ഇത്തരം കൂത്താടികള്‍ നിമിഷം പ്രതി പെരുകുകയാണ്.  വ്യക്തി ശുചിത്വവും, ജാഗ്രതയുമാണ് പ്രധാന പ്രതിരോധമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. പകര്‍ച്ചവ്യാധി പ്രതിരോധ യൂണിറ്റിന്റെ പരിശോധനയില്‍ വെസ്റ്റ്്നൈല്‍ വൈറസ് ബാധയുള്ള കൊതുകിനെ കണ്ടെത്തിയിട്ടില്ലെങ്കിലും ഇതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് അരോഗ്യവകുപ്പിന്റെ നിഗമനം നഗരസഭാആരോഗ്യവിഭാഗം  ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഈ വേനല്‍ കൊച്ചി നഗരവാസികളെ മാരകരോഗങ്ങളിലേക്ക് തള്ളിയിടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മാലിന്യനീക്കം കാര്യക്ഷമമാക്കുന്നതിനൊപ്പം ഊര്‍ജിതപ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കിയേ മതിയാകൂ