കാസര്‍കോട് പെരിയ കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചെലവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും വഹിക്കും. കാസർഗോഡ് ഡിസിസി നടത്തിയ പത്രസമ്മേളനത്തിലാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.രണ്ട് ദിവസം മുമ്പാണ് രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ.രോഹിത് വിവാഹിതനായത്. വ്യവസായി ആയ ഭാസിയുടെ മകള്‍ ശ്രീജ ഭാസിയാണ് വധു. കൃപേഷിന്റെ സഹോദരിയുടെ വിവാഹം നടത്തി കൊടുക്കാന്‍ തങ്ങള്‍ക്ക് താത്പര്യം ഉണ്ടെന്ന് രോഹിത്തും ശ്രീജയും അറിയിക്കുകയായിരുന്നു. രോഹിത്തും ശ്രീജയും ഡോക്ടര്‍മാരാണ്. രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലുമാണ് ജോലി ചെയ്യുന്നത്. തിരുവനന്തപുരത്തും ഹരിപ്പാടും നടത്താനിരുന്ന വിവാഹ സത്കാരം മാറ്റി വച്ചതായും കുടുംബം അറിയിച്ചു.
കൃപേഷിന് വീട് നിര്‍മിച്ചു നല്‍കുമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്ന തണല്‍ ഭവനനിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാവും വീട് നിര്‍മിച്ചു നല്‍കുക. കൃപേഷിന്‍റെ കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഓരോ കോണ്‍ഗ്രസുകാരന്‍റെയും ബാധ്യതയാണെന്നും അതിനാലാണ് അടച്ചുറപ്പുളള വീടെന്ന കൃപേഷിന്‍റെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ താന്‍ തീരുമാനിച്ചതെന്നും ഹൈബി പറഞ്ഞിരുന്നു.
പെരിയ ഇരട്ടക്കൊല പൂര്‍ണമായും തെറ്റായ നടപടിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയത്തിന്റെ ആദ്യക്ഷരം അറിയാവുന്ന ആരും ഇത്തരം ചെയ്തികള്‍ക്ക് മുതിരില്ല.പാര്‍ട്ടിക്ക് പങ്കില്ല, അക്രമത്തിന്റെ ഫലം നന്നായി അറിയാവുന്ന പാര്‍ട്ടിയാണ് സിപിഎം. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. കുറ്റവാളികള്‍ക്കെതിരെ നിയമനടപടി മാത്രമല്ല, ശക്തമായ പാര്‍ട്ടി നടപടിയും വരും. കേരളത്തില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ മുന്‍പത്തേക്കാള്‍ കുറഞ്ഞിട്ടുണ്ടെന്നും പിണറായി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.