വരട്ടാറിൽ വീണ്ടും മാലിന്യം തള്ളുന്നു; മാലിന്യം നീക്കത്തിനും നടപടിയില്ല

ജനകീയ കൂട്ടായ്മയിലൂടെ വീണ്ടെടുത്ത വരട്ടാറിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. നിയമം ലംഘിച്ച് അറവുമാലിന്യമടക്കം നദിയിലേക്ക് തള്ളിയിട്ടും കുറ്റക്കാരെ കണ്ടെത്താനായിട്ടില്ല. അതേസമയം കുറ്റൂർ - തിരുവൻവണ്ടൂർ പഞ്ചായത്തുകൾ തമ്മിലുള്ള ശീതസമരംമൂലം മാലിന്യം നീക്കം ചെയ്യാനും നടപടിയില്ല.

ജനകീയ കൂട്ടായ്മയിലൂടെ വരട്ടാർ വീണ്ടെടുത്തതിന് പിന്നാലെയാണ് ജലസ്രോതസുകൾ മലിനമാക്കുന്നത് ക്രിമിനൽ കുറ്റമാക്കിക്കൊണ്ട് സംസ്ഥാനത്ത് നിയമനിർമാണം നടത്തിയത്. ഈ നിയമപ്രകാരം ആദ്യം കേസെടുത്തതും വരട്ടാറിൽ മാലിന്യം തള്ളിയവർക്കെതിരെയായിരുന്നു. രണ്ടാഴ്ച മുൻപാണ്  MC റോഡിൽ വരട്ടാർ പാലത്തിനു താഴെ സാമൂഹ്യ വിരുദ്ധർ കോഴി മാലിന്യം നിക്ഷേപിച്ചത്. ഇത് നീക്കം ചെയ്യാതിരുന്നതോടെ ദുർഗന്ധം രൂക്ഷമായി.  

പത്തനംതിട്ട ജില്ലയിൽ ഉൾപ്പെട്ട കുറ്റൂർ പഞ്ചായത്തിനെയും ആലപ്പുഴ ജില്ലയിൽ ഉൾപ്പെട്ട തിരുവൻവണ്ടൂർ പഞ്ചായത്തിനെയും വേർതിരിക്കുന്നത് വരട്ടാർ പാലമാണ്. ഇതാണ് മാലിന്യ നീക്കത്തിനു തടസമായത്. ഇക്കാര്യത്തിൽ കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം ഇതാണ്.

മാലിന്യ നിക്ഷേപം തങ്ങളുടെ അതിർത്തിലാണെന്ന് ബോധ്യപ്പെട്ടതോടെ നടപടി ആരംഭിച്ചതായി തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ വൈകുന്നത് വരട്ടാറിനെ വീണ്ടും പഴയ  അവസ്ഥയിലേക്ക് എത്തിക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.