ഓപ്പറേഷൻ തീയറ്റിൽ ഒളിക്യാമറ; ജീവനക്കാരന് സസ്പെൻഷൻ

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററില്‍ വസ്ത്രം മാറുന്ന മുറിയില്‍ മൊബൈല്‍ ക്യാമറ കണ്ടെത്തിയ സംഭവത്തില്‍ ആശുപത്രി ജീവനക്കാരന് സസ്പെന്‍ഷന്‍. ഓപ്പറേഷന്‍ തീയറ്റര്‍ മെക്കാനിക്ക് സുധാകരനെയാണ് അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സസ്പെന്‍‍ഡ് ചെയ്തത്. 

കക്കോടി സ്വദേശി സുധാകരനെതിരെയാണ് നടപടി. 52 കാരനായ സുധാകരന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ബീച്ച് ആശുപത്രിയില്‍ ജോലി നോക്കുന്നു. അഡീഷണല്‍ ഡിഎംഒ ഡോ. ആശാദേവി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി നേരിട്ട് പരിശോധന നടത്തിയ ശേഷം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. ഈ മാസം എട്ടിനാണ് ഓപ്പറേഷന്‍ തീയറ്ററിനോട് ചേര്‍ന്ന് ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. 

ഫോണില്‍ വീഡിയോ റെക്കോര്‍‍ഡിങ് ഓണ്‍ ചെയ്ത നിലയില്‍ ആയിരുന്നു. വസ്ത്രം മാറാനെത്തിയ ജീവനക്കാരിയാണ് മൊബൈല്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ സുധാകരന്‍റേതാണെന്ന് മനസിലായി. എന്നാല്‍ ഫോണ്‍ ക്യാമറ അറിയാതെ ഓണ്‍ ആയതാണെന്നായിരുന്നു മറുപടി. എന്നാല്‍ ഈ ക്യാമറയുടെ റെക്കോര്‍ഡിങ് എങ്ങനെ ഓണായി എന്ന ചോദ്യത്തിന് ഇയാള്‍ക്ക് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. തെളിവെടുപ്പിന്‍റെ ഭാഗമായി ആശുപത്രിയിലെ മറ്റു ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തിരുന്നു.