ശബരിമല തീർത്ഥാടകരിൽ വർധന; പ്രതീക്ഷയർപ്പിച്ച് കെഎസ്ആർടിസി

ശബരിമല തീർഥാടകരുടെ എണ്ണത്തിലുണ്ടായ വർധനവിൽ പ്രതീക്ഷയർപ്പിച്ച് കെ.എസ്.ആർ.ടി.സി. തിങ്കളാഴ്ച മാത്രം 48 ലക്ഷത്തോളം രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസിക്ക് ഉണ്ടായത്. തിരക്കേറുന്നതിനനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ശബരിമല തീർഥാടനകാലം തുടങ്ങിയതിന് പിന്നാലെയുണ്ടായ മാന്ദ്യം കെഎസ്ആർടിസിയെ വലിയതോതിൽ ബാധിച്ചിരുന്നു. നിലയ്ക്കൽ - പമ്പ ചെയിൻ സർവീസിനായി 150 ബസുകളാണ് കെഎസ്ആർടിസി ഒരുക്കിയിരുന്നത്. പക്ഷേ ആളെണ്ണം കുറഞ്ഞതോടെ കെഎസ്ആർടിസിക്ക് വലിയതോതിലുള്ള വരുമാന നഷ്ടം ഉണ്ടായി. കെഎസ്ആർടിസിക്ക് നിലവിൽ ആശ്വാസം പകരുന്ന നിലയിലാണ് കഴിഞ്ഞ രണ്ടുദിവസമായുള്ള കണക്കുകൾ. തിങ്കളാഴ്ച മാത്രം 990 സർവീസുകളാണ് കെഎസ്ആർടിസി നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് നടത്തിയത്. 56576 പേരാണ് പമ്പയിലേക്കുള്ള സർവീസ് പ്രയോജനപ്പെടുത്തിയത്. വരുംദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ സർവീസുകൾ നിരത്തിലിറക്കും.

നിലവിൽ ഓടുന്ന 5 ഇലക്ട്രിക് ബസ്സുകൾക്ക് പുറമേ അഞ്ച് എണ്ണം കൂടി ഇനിയും എത്തിക്കും. എസി ബസുകളോടാണ് തീർഥാടകർ കൂടുതലായും താല്പര്യം കാണിക്കുന്നത്. ഇതിനുപുറമേ വിവിധഭാഗങ്ങളിൽനിന്ന് ശബരിമലയിലേക്കുള്ള സർവീസുകളുടെ എണ്ണവും കെഎസ്ആർടിസി വർധിപ്പിച്ചിട്ടുണ്ട്.