മുത്തച്ഛന്റെ മുന്നിൽ ബാലികയ്ക്ക് ദാരുണാന്ത്യം; നാടിന് കണ്ണീരോർമ

മുത്തച്ഛൻ അടക്കമുള്ള ബന്ധുക്കളുടെയും സഹപാഠികളുടെയും കൺമുന്നിൽ പിഞ്ചുബാലികയ്ക്ക് അപകടത്തിൽ ദാരുണാന്ത്യം. നഴ്സറി സ്കൂളിലേക്കു പോകാൻ ഓട്ടോറിക്ഷയിൽ കയറാൻ റോഡു കുറുകെ കടക്കവെ കാറിടിച്ചാണ് ശിവന്യ ( കാർത്തു) എന്ന നാലുവയസ്സുകാരിയുടെ മരണം. തഴെ ഇളമ്പ കരിക്കകംകുന്ന് പെരിങ്ങോട്ട് കോണം ഷിബുവിലാസത്തിൽ ഷിബു, ശാലിനി ദമ്പതികളുടെ മകളാണ്. 

ശിവാനിയാണു സഹോദരി. രാവിലെ 9.30 നു കരിക്കകം കുന്ന്താഴെ ഇളമ്പ റോഡിലായിരുന്നു സംഭവം. അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന സാമൂഹികക്ഷേമവകുപ്പിന്റെ അങ്കണവാടിയിലെ വിദ്യാർഥിനിയാണ്. കാറിടിച്ചു തെറിച്ചുവീണ ശിവന്യയുടെ ദേഹത്തുകൂടെ കാറിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി. വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.  കാറോടിച്ചിരുന്ന.കരിക്കകംകുന്ന് നെടുമ്പറമ്പ് എ.എസ്.വില്ലയിൽ സജിത്തി(22)നെതിരെ കേസെടുത്തു.

കരിക്കകം കുന്നിന് കണ്ണീരോർമയായി ശിവന്യ

ആറ്റിങ്ങൽ കരിക്കകം കുന്ന് കണ്ണീരണിഞ്ഞ ദിവസമായിരുന്നു ഇന്നലെ. കളിമുറ്റങ്ങളിൽ പാൽപുഞ്ചിരിയുമായി പാറിനടന്ന ശിവന്യയെ കാറപകടത്തിന്റെ രൂപത്തിൽ വിധി തട്ടിയെടുത്തതു വിശ്വസിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഓഡിറ്റോറിയത്തിൽ ശിവന്യയ്ക്കു വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെയുള്ളവർ കണ്ണീരോടെയാണ് അന്ത്യയാത്ര നൽകിയത്. തുടർന്നു വീട്ടിലേക്കു കൊണ്ടുപോയി.

നാല് മണിയോടെ ശിവന്യയെ വീട്ടുവളപ്പിൽ സംസ്കരിക്കുമ്പോഴും നാടൊന്നാകെ ശിവന്യയുടെ കണ്ണീരുണങ്ങാത്ത ഓർമകളുമായി നിൽക്കുന്നുണ്ടായിരുന്നു. ടാപ്പിങ് തൊഴിലാളിയാണ് ഷിബു, അമ്മ ശാലിനി സ്വകാര്യ സോഡാനിർമാണ ഫാക്ടറിയിലെ ജീവനക്കാരിയും. സഹോദരി   ​ ശിവാനി അവനവനഞ്ചേരി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്.