ആര്‍ത്തവദിവസം അമ്പലത്തില്‍ പോയി; ലോകം ഇപ്പോഴും അങ്ങനെത്തന്നെ: ഗൗരിയമ്മ

ആർത്തവദിവസം അമ്പലത്തിൽ പോയിട്ടുണ്ടെന്ന് കെ.ആർ.ഗൗരിയമ്മ. ശബരിമല യുവതീ പ്രവേശത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴാണ് ഗൗരിയമ്മയുടെ ഈ തുറന്നുപറച്ചിൽ. 

കൗമാരകാലത്ത് മൂത്ത ജേഷ്ഠനും ഭാര്യയ്ക്കുമൊപ്പം അമ്പലത്തില്‍ പോയപ്പോൾ ആര്‍ത്തവ ദിവസമായതിനാല്‍ അവരെ കാത്ത് ക്ഷേത്രത്തിന് വെളിയില്‍ നിൽക്കേണ്ടി വന്നു. ഏറെ നേരമായിട്ടും അവര്‍ മടങ്ങിയെത്താത്തിനാല്‍ കാത്തിരുന്ന് മുഷിഞ്ഞതോടെ താൻ അമ്പലത്തിനുള്ളില്‍ കയറി.

ഈ സമയം അമ്പലത്തിലെ ദേവി അവിടെത്തന്നെ ഉണ്ടായിരുന്നുവെന്നും അല്ലാതെ തന്നെ കണ്ട് ഇറങ്ങിയോടിയൊന്നുമില്ലെന്നും ഗൗരിയമ്മ അഭിമുഖത്തില്‍ പറഞ്ഞു. ലോകം അങ്ങനെ തന്നെ നിലനിൽക്കുന്നുണ്ടെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഗൗരിയമ്മ പറഞ്ഞു. 

ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് ശരിയല്ല. ഇത്ര വൈകാരികമായ വിഷയത്തെ പിണറായി സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയും ശരിയല്ല.   ആളുകള്‍ക്കിടയില്‍ സുപ്രീംകോടതി വിധിയോടുള്ള വിശ്വാസം ജനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിണറായി വിജയന്‍ എന്തിനാണ് മുഖ്യമന്ത്രിയാണെന്നും പറഞ്ഞിരിക്കുന്നതെന്നും ഗൗരിയമ്മ വിമർശിച്ചു.