സാലറി ചലഞ്ചിനെച്ചൊല്ലി ഉദ്യോഗസ്ഥര്‍ പരസ്യ ഏറ്റുമുട്ടലിലേക്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചിനെച്ചൊല്ലി രണ്ടുതട്ടിലായ ഉദ്യോഗസ്ഥര്‍ ഒാഫീസിനുള്ളിലും പരസ്യ ഏറ്റുമുട്ടലിലേക്ക്. ഒാഫിസിനുള്ളില്‍ ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്കും കയ്യാങ്കളിയിലേക്കും വഴിമാറുന്നു. രണ്ടു ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്തു മാത്രം റജിസ്റ്റര്‍ ചെയ്തത് ഇത്തരത്തിലെ മൂന്നുകേസുകളാണ്. 

തലസ്ഥാനത്തെ തൊഴില്‍ഭവനിലെ കഴിഞ്ഞ ദിവസത്തെ  കാഴ്ചയാണിത്. ഒരേ ഓഫീസില് ജോലി ചെയ്യുന്നവര് പരസ്പരം പോര്‍ വിളിച്ച് കയ്യാങ്കളിക്ക് കോപ്പുകൂട്ടുന്നു. എന്‍.ജി.ഓ യൂണിയനും എന്‍.ജി.ഒ അസോസിയേഷനും സാലറി ചലഞ്ചിന്റെ പേരില് ഏറ്റുമുട്ടിയപ്പോള്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ചാലഞ്ച് പൊലീസ് ഏറ്റെടുക്കേണ്ടിവുന്നു

തൊഴില്ഭവനില്‍ കഷ്ടിച്ച് സംഘര്‍ഷം ഒഴിവായെങ്കില്‍ പി.എസ്.സി ഓഫീസില്‍ അടിപൊട്ടി. ബി.ജെ.പി അനുകൂല സംഘടനയും ഇടത് അനുകൂലയൂണിയനുമാണ് ഓഫീസിനുള്ളില്‍ തമ്മില്‍ത്തല്ലിയത്. പി.എസ്.സി ഓഫീസിലെ ബി.എം.എസ് യൂണിയന്‍ അംഗങ്ങളായ മുപ്പത് പേരും ശമ്പളം തരില്ലെന്ന നിലപാട് എടുത്തതിന്റെ പേരില്‍ വളഞ്ഞിട്ട് തല്ലിയെന്നാണ് പരാതി.

ബി.എം.എസുകാര്‍ തല്ലിയെന്ന പേരില്‍ ഇടത് അനുകൂലയൂണിയന്‍കാരും പരാതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ സംഘര്‍ഷകേന്ദ്രമാകുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനമാണ് താളംതെറ്റുന്നത്. അതിന്റെ ദുരിതഫലം അനുഭവിക്കുന്നത് സഹായത്തിനായി കാത്തിരിക്കുന്ന പ്രളയബാധിതരും.