രണ്ടിടത്തായി മുങ്ങി മരണം; കുഞ്ഞടക്കം നാല് പേർ മരിച്ചു

സംസ്ഥാനത്ത് രണ്ടിടത്തായി ഒരു കുഞ്ഞടക്കം നാലുപേര്‍ മുങ്ങി മരിച്ചു. പാലക്കാട്ട് മുത്തച്ഛനും പേരക്കുട്ടിയും മരിച്ചപ്പോള്‍ തൃശൂരില്‍ അച്ഛനും മകനുമാണ് മരിച്ചത്. 

തൃശൂര്‍ വരന്തരപ്പിള്ളിയില്‍ കുറുമാലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനുമാണ് മരിച്ചത്.  വേലൂപ്പാടം കിണര്‍ സ്റ്റോപ്പിനുസമീപം ചേറാട്ടില്‍ അബ്ദുള്ളയുടെ മകന്‍ 44 വയസുള്ള മുസ്തഫ, മകന്‍ 14 വയസുള്ള ഖല്‍ഫാന്‍ എന്നിവരാണ് മരിച്ചത്. പാറക്കടവില്‍ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം. പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താണ ഖല്‍ഫാനെ രക്ഷിക്കാനിറങ്ങിയപ്പോഴാണ് മുസ്തഫയും മരിച്ചത്. വേലൂപ്പാടം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയാണ് ഖല്‍ഫാന്‍. കടവിലുണ്ടായിരുന്നവര്‍ ഇരുവരെയും കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

പാലക്കാട് ചെര്‍പ്പുളശേരിയില്‍  കളിക്കുന്നതിനിടെയാണ് കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചത്. വീട്ടുവളപ്പിലെ കിണറിന്റെ ഗ്രില്ലിന് മുകളിലിരുന്ന് കളിക്കുമ്പോഴാണ് രണ്ടു വയസുകാരൻ ജാബിര്‍  കിണറ്റിലേക്ക് വീണത്. കുഞ്ഞിനെ രക്ഷിക്കാനാണ് മുത്തച്ഛന്‍ ഖാലിന് കിണറ്റിലേക്ക് ചാടിയത്. ഷൊര്‍ണൂരില്‍നിന്ന് അഗ്നിശമന സേന എത്തിയാണ് ഇരു മൃതദേഹങ്ങളും പുറത്തെടുത്തത്.