ജെസ്നക്ക് കര്‍ണാടകയില്‍ നിന്ന് ഫോണ്‍; 6,000 കോളുകള്‍ വിശദ പരിശോധനയ്ക്ക്

ജെസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പൊലീസ് സംഘം ആഴ്ചകള്‍ക്ക് ശേഷം വീണ്ടും കർണാടകത്തിലെത്തി. കർണാടകയുടെ മടിക്കേരി അടക്കമുള്ള പ്രദേശങ്ങളിലാണ് പൊലീസ് അന്വേഷണം. ഇവിടെയുള്ള ജെസ്നയുടെ ബന്ധുവീടുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടക്കും. ജെസ്നയുടെ സാദൃശ്യമുള്ള പെൺകുട്ടിയെ ഇവിടങ്ങളില്‍ കണ്ടതായി മുൻപ് തിരുവല്ല ഡിവൈഎസ്പിക്ക് സന്ദേശം ലഭിച്ചിരുന്നു. അവിടങ്ങളിൽ പൊലീസെത്തി അന്വേഷണം നടത്തിയതാണ്. സംശയമുള്ള രണ്ടിടങ്ങളിലെ അന്വേഷണത്തിനാണ് പൊലീസ് സംഘം ഇപ്പോൾ പോയിരിക്കുന്നത്.

സൈബർ വിദഗ്ധർ പരിശോധിച്ച ഫോൺ കോളുകളിൽ ചിലത് കർണാടകത്തിൽ നിന്നുള്ളതാണെന്ന് കണ്ടെത്തിയതാണ് സംശയം ബലപ്പെടാൻ കാരണം. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് ലക്ഷത്തിലധികം കോളുകൾ ശേഖരിച്ചിരുന്നു. സൈബർ വിദഗ്ധർ അവ പരിശോധിച്ചു വരികയാണ്. 6,000 കോളുകൾ അവർ വിശദമായി പരിശോധിച്ചിരുന്നു. ജെസ്നയ്ക്ക് രണ്ടു മൊബൈൽ ഫോണുകളും നമ്പരുകളുമുള്ളതായി പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.