35,000 രൂപയുടെ മൊബൈലിനായി മകന്റെ വാശി; ജീവന്‍ വെടിഞ്ഞ് അമ്മയുടെ മറുപടി

മകന്റെ വാശിക്ക് മുന്നില്‍ സ്വന്തം ജീവന്‍ കൊണ്ട് മറുപടി നല്‍കി ഒരമ്മ. വില കൂടിയ മൊബൈൽ ഫോൺ വാങ്ങി നൽകണമെന്ന മകന്റെ വാശി പിടിച്ചതിനെ തുടര്‍ന്നാണ് അമ്മ ജീവനൊടുക്കിയത്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് നാടിനെ നടുക്കിയ സംഭവം. പത്താംക്ലാസ് കഴിഞ്ഞുനില്‍ക്കുന്ന മകനാണ് 35,000 രൂപയുടെ മൊബൈലിനായി വാശി പിടിച്ചത്. നിലവിൽ 9,000 രൂപയുടെ മൊബൈൽ ഫോൺ മകനുണ്ട്. എന്നാല്‍ വിലയേറിയ ഫോൺ വാങ്ങിനല്‍കാത്തതിനെ തുടര്‍ന്ന് വീട്ടിൽ നിരന്തരം വഴക്കായിരുന്നു.

ഇന്നലെയും ഇതെചൊല്ലി അമ്മയോട് വഴക്കിട്ടിരുന്നു. അമ്മ മീന്‍ വൃത്തിയാക്കി കൊണ്ടിരിക്കുമ്പോള്‍ മൊബൈല്‍ വാങ്ങി നല്‍കാത്തതിനെ ചോദ്യം ചെയ്ത് അമ്മയും മകനും തമ്മില്‍ വഴക്കായി. ദേഷ്യത്തില്‍ മകന്‍ മീനും പാത്രവും തട്ടിക്കളഞ്ഞിരുന്നു. ഇതില്‍ മനംനൊന്ത് അമ്മ  സമീപത്തെ റയിൽവെ ട്രാക്കിലേക്കു നടന്നു ട്രെയിനു മുന്നിലേക്കു ചാടുകയായിരുന്നു. ഇവർ തൽക്ഷണം മരിച്ചു. സർക്കാർ ജീവനക്കാരനായ പിതാവ് സ്ഥലത്തില്ലായിരുന്ന നേരത്താണ് സംഭവം. ദമ്പതികൾക്കു ഒരു മകൻ കൂടിയുണ്ട്.