സിപിഎം തളളിയ സമരത്തിനെതിരെ കേന്ദ്രവും; കീഴാറ്റൂരിലെ വയൽകിളികൾ സമരമുഖത്ത്

കണ്ണൂർ തളിപ്പറമ്പ് കീഴാറ്റൂരിലെ വയൽ നികത്തി ബൈപാസ് നിർമിക്കാൻ കേന്ദ്ര സർക്കാർ പ്രാഥമിക വിജ്ഞാപനം ഇറക്കിയതോടെ വീണ്ടും നിരാഹാര സമരവുമായി വയൽക്കിളി പ്രവർത്തകർ. വെളളിയാഴ്ച മുതൽ തളിപ്പറമ്പ് താലൂക്ക് ഓഫിസിന് മുൻപിലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നത്. 

വയൽ നികത്തിയുള്ള ബൈപാസ് നിർമാണത്തിനെതിരെ സിപിഎമ്മിന്റെ പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ ശക്തമായ പ്രതിഷേധം നിലനിൽക്കെയാണ് വിജ്ഞാപനം ഇറങ്ങിയിരിക്കുന്നത്. സിപിഎം തള്ളിപറഞ്ഞ സമരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കമ്മനം രാജശേഖരൻ നേരിട്ടെത്തിയാണ് പിന്തുണച്ചത്. സിപിഐയും ഒപ്പം നിന്നു. സിപിഎം ജില്ലാ സെക്രട്ടറി തന്നെ കീഴാറ്റൂരിലെത്തി സമരക്കാരെ പാർട്ടി വിരുദ്ധരെന്ന് മുദ്രകുത്തി. 

തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇടപെട്ട് മറ്റ് സാധ്യതകൾ പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. പക്ഷേ ഒന്നും നടന്നില്ല. സമരത്തിന് നേതൃത്വം നൽകുകയും സമരത്തിൽ പങ്കെടുക്കുകയും ചെയ്ത സിപിഎം പ്രവർത്തകരെ പാർട്ടി പുറത്താക്കുകയും ചെയ്തു. നിലവിൽ കണ്ണൂർമുതൽ ചെറുവത്തൂർവരെ ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ഈ വിജ്ഞാപനം പിൻവലിക്കുന്നതുവരെ സമരം തുടരാനാണ് കീഴാറ്റൂരുകാരുടെ തീരുമാനം.