നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ കുറ്റപത്രം ചൊവ്വാഴ്ച

നടി ആക്രമണ കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാകും. ദിലീപിനെതിരായ കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. അതേസമയം വിദേശത്ത് പോകാനായി അനുമതി ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച അപേക്ഷയെ കോടതിയില്‍ എതിര്‍ക്കാനും പൊലീസ് തീരുമാനിച്ചു. 

നടി ആക്രമണ കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആദ്യ നീക്കം. എന്നാല്‍ ഇത്തരത്തില്‍ കുറ്റപത്രം കോടതിയിലെത്തിയാല്‍ കേസ് പൊളിയുമെന്ന നിയമോപദേശം കിട്ടിയതോടെ ഈ ശ്രമം ഉപേക്ഷിച്ചു.തുടര്‍ന്ന് വിശദമായ കൂടിയാലോചനകള്‍ക്കൊടുവിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കാന്‍ അന്വേഷണ സംഘത്തില്‍ ധാരണയായത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ പള്‍സര്‍ സുനി തന്നെയാകും കുറ്റപത്രത്തില്‍ ഒന്നാം പ്രതിസ്ഥാനത്തുണ്ടാവുക. എന്നാല്‍ ഗൂഡാലോചന കുറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പിനൊപ്പം പള്‍സര്‍ സുനിക്കും കൂട്ടാളികള്‍ക്കും മേല്‍ ചുമത്തിയിരിക്കുന്ന വകുപ്പുകളും ദിലീപിനെതിരെ ചുമത്തും. ചൊവ്വാഴ്ച കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. ഇതേസമയം വിദേശയാത്രയ്ക്ക് അനുമതി തേടി ദിലീപ് കോടിതിയില്‍ സമര്‍പ്പിച്ച് അപേക്ഷയെ എതിര്‍ക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. വിദേശത്തു നിന്ന് ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന വാദമാവും പൊലീസ് കോടതിയിലുയര്‍ത്തുക.