സ്കൂളില്‍ വൈകിയെത്തി; അധ്യാപികയെ മര്‍ദ്ദിച്ച് പ്രിന്‍സിപ്പല്‍; ദൃശ്യങ്ങള്‍ വൈറല്‍

 സ്കൂളില്‍ താമസിച്ചെത്തിയതിന് അധ്യാപികയെ മര്‍ദ്ദിച്ച് സ്കൂള്‍ പ്രിന്‍സിപ്പല്‍. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ഇതിന് മുന്‍പ് ഉത്തര്‍പ്രദേശിലെ മറ്റൊരു സ്കൂളില്‍ ഫേഷ്യല്‍ ചെയ്തതിന് അധ്യാപികയ്ക്ക് പ്രധാനാധ്യപികയുടെ മര്‍ദ്ദനമേറ്റിരുന്നു. വൈകിയെത്തിയ അധ്യാപികയെ ഉപദ്രവിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

ഗഞ്ജന്‍ ചൗധരി എന്ന പ്രീ സെക്കന്‍ററി സ്കൂള്‍ അധ്യാപികയാണ് മര്‍ദ്ദനത്തിനിരയായത്. ദൃശ്യങ്ങളില്‍ കാണുന്നത് അനുസരിച്ച് പ്രിന്‍സിപ്പല്‍ മര്‍ദ്ദിക്കുക മാത്രമല്ല, വസ്ത്രം ഉരിഞ്ഞെടുക്കുന്നതായും കാണാം. അധ്യാപിക രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ അവരുടെ കുര്‍ത്തിയില്‍ ഇറുക്കി പിടിക്കുന്നുമുണ്ട്. വഴക്ക് രൂക്ഷമായപ്പോള്‍ പ്രിന്‍സിപ്പലിന്‍റെ ഡ്രൈവര്‍ ഇടപെട്ടെങ്കിലും അയാളും അധ്യാപികയോട് മോശമായി പെരുമാറിയെന്ന് ആരോപണമുണ്ട്.

ഇത് ക്രൂരമാണെന്നും ദൃശ്യങ്ങളെടുക്കുന്നുണ്ടെന്നും അടുത്തുനിന്ന് ഒരാള്‍ പറയുന്ന ശബ്ദം ദൃശ്യങ്ങളില്‍ കേള്‍ക്കാം. അധ്യാപികയ്ക്ക് സാരമായി പരുക്കേറ്റെന്ന് സഹപ്രവര്‍ത്തകരില്‍ ഒരാള്‍ പറയുന്നു. വഴക്കിനിടെ തീര്‍ത്തും അസഭ്യമായ ഭാഷയാണ് ഇരുവരും ഉപയോഗിച്ചത്. അതേസമയം പ്രിന്‍സിപ്പല്‍ മര്‍ദ്ദനമേറ്റ അധ്യാപികയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.