മുസ്‌ലിം വിരുദ്ധതയും പിന്നാക്ക സംവരണവും പ്രചാരണായുധമാക്കി നരേന്ദ്ര മോദി

മുസ്‌ലിം വിരുദ്ധതയും പിന്നാക്ക സംവരണവും വീണ്ടും പ്രചാരണായുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ ജാതി സംവരണം നിര്‍ത്തലാക്കുമെന്നാണ് ആരോപണം. പിന്തിരിപ്പന്‍ രാഷ്ട്രീയത്തിന്‍റെ വക്താക്കളായ പ്രതിപക്ഷത്തിനെതിരെ പ്രചാരണം ശക്തമാക്കണമെന്ന്  മൂന്നാംഘട്ടത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് അയച്ച കത്തില്‍ മോദി ആവശ്യപ്പെട്ടു.

മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന 94 എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കത്തെഴുതിയത്. മതാടിസ്ഥാനത്തിലെ സംവരണം ഭരണഘടനാ വിരുദ്ധമാണെങ്കിലും പ്രതിപക്ഷം അധികാരത്തിലെത്തിയാല്‍ രാജ്യവ്യാപകമായി ഇത് നടപ്പാക്കുമെന്ന് മോദി ഓര്‍മിപ്പിക്കുന്നു. എസ്‌സി, എസ്‌ടി, ഒബിസി വിഭാഗക്കാരുടെ സംവരണം തട്ടിയെടുത്ത് മുസ്‌ലിംകള്‍ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ സഖ്യം ശ്രമിക്കും. ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം സ്വന്തം വോട്ട് ബാങ്കിന് നൽകാനാണ് പ്രതിപക്ഷസഖ്യത്തിന്‍റെ നീക്കമെന്നും  ആരോപണം. അതിനാല്‍, ഇനിയുള്ള ദിവസങ്ങളില്‍ വോട്ടര്‍മാരോട് ഈ വിഷയങ്ങള്‍ പറയണമെന്ന് സ്ഥാനാര്‍ഥികളോട് മോദി. 

ചൂട് ഗണ്യമായി വർധിച്ചുവെന്നും എന്നാല്‍ തിരഞ്ഞെടുപ്പ് രാജ്യത്തിന്‍റെ ഭാവിക്ക് പ്രധാനമാണെന്നും രാവിലെ തന്നെ പോളിങ് സ്റ്റേഷനുകളില്‍ പോയി വോട്ടുചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി കത്തില്‍ പറയുന്നു.

Narendra Modi used anti-Muslim and backward reservation as a campaign weapon