വിവാഹാഭ്യര്‍ഥന നിരസിച്ചതിന് ക്രൂരബലാത്സംഗം; ഇരുമ്പ് പഴുപ്പിച്ച് മുഖത്ത് പേരെഴുതി

വിവാഹഭ്യര്‍ഥന നിരസിച്ചതിന്‍റെ പേരില്‍ 17 വയസ്സുള്ള പെൺകുട്ടിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തായി പരാതി. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലാണ് ദാരുണ സംഭവം നടന്നത്. ബലാത്സംഗത്തിനിടയില്‍ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പെണ്‍കുട്ടിയുടെ മുഖത്ത് പ്രതിയുടെ പേരെഴുതിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ 22കാരനായ പ്രതി അമാന്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്.  കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്ന പെൺകുട്ടിയെ 22കാരനായ പ്രതി നിര്‍ബന്ധപൂര്‍വ്വം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് മൂന്ന് ദിവസത്തോളം ബന്ദിയാക്കി പീഡനം. പലതണ മര്‍ദ്ദിച്ചെന്നും വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന്‍റെ പേരില്‍ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് മുഖം പൊളളിച്ചെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. അമാന്‍ എന്ന പ്രതിയുടെ പേര് പെണ്‍കുട്ടിയുടെ മുഖത്ത് ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡ് കൊണ്ട് എഴുതിയെന്നും അതിക്രൂര പീഡനത്തിനാണ് താന്‍ ഇരയായതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. 

 പ്രതിയുടെ അമ്മയും സഹോദരിയും ഇതിനെല്ലാം കൂട്ടുനിന്നെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.  രക്ഷിക്കണമെന്ന് പറഞ്ഞ് നിലവിളിച്ചിട്ടും വെറുതെ വിടാന്‍ പ്രതിയും കുടുംബവും തയ്യാറായില്ലെന്നും പരാതിക്കാരി പറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷം പ്രതിയും കുടുംബവും അറിയാതെ പെണ്‍കുട്ടി അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.  വീട്ടിലെത്തിയ ഉടനെ പെണ്‍കുട്ടി നടന്ന കാര്യങ്ങളെല്ലാം വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളാണ് അടുത്തുളള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

Teen Girl In Uttar Pradesh Held Hostage And Raped For 3 Days