കൂട്ടുകാർക്കൊപ്പം പന്തയം; 45 അയൺ ഗുളികകൾ ഒരുമിച്ച് കഴിച്ചു; വിദ്യാർഥിനി മരിച്ചു

സ്കൂളിൽ വിതരണത്തിന് എത്തിച്ച അയേൺ ഫോളിക് ആസിഡ് ഗുളികകൾ കഴിച്ച് വിദ്യാർഥിനി മരിച്ചു. ഊട്ടി കാന്തലിലെ ഉറുദു സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ജയനബ ഫാത്തിമയാണ് മരിച്ചത്. മൂന്ന് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതൽ ഗുളിക ആരാണ് കഴിക്കുക എന്ന തരത്തിൽ മൽസരം നടത്തിയതാണ് കുട്ടികളെ അപകടത്തിലേക്ക് ക്ഷണിച്ചതെന്നാണ് റിപ്പോർട്ട്. 

45 ഗുളികയാണ് ജയനബ ഒന്നിച്ച് കഴിച്ചത്. ഗുളികകൾ കഴിച്ച് അബോധാവസ്ഥയിലായ കുട്ടികളെ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധചികിത്സയ്ക്കായി ചെന്നൈയ്ക്കു കൊണ്ടുപോകുമ്പോഴാണു ജയനബ ഫാത്തിമ മരിച്ചത്. സംഭവത്തിൽ പ്രധാനാധ്യാപകൻ ഉൾപ്പെടെ  4 പേരെ സസ്പെൻഡ് ചെയ്തു. രണ്ട് ആൺകുട്ടികളും ഗുളികകൾ കഴിച്ചിരുന്നു. ഇവർ രണ്ടോ മൂന്നോ ഗുളികകളാണ് കഴിച്ചത്. കുട്ടികളിലെ വിളർച്ച ഒഴിവാക്കുന്നതിനു സർക്കാർ സൗജന്യമായി സ്കൂളുകൾ വഴി വിതരണം ചെയ്യുന്നതാണു ഗുളികകൾ. എന്നാൽ ഹെഡ്മാസ്റ്ററുടെ മുറിയിൽ നിന്ന് ഇവ കുട്ടികളുടെ കയ്യിലെത്തിയതിനെപ്പറ്റി അന്വേഷണം നടക്കുന്നുണ്ട്.