ത്രാസെടുത്ത് എറിഞ്ഞ് പൊലീസ്; എടുക്കാൻ ഓടിയ യുവാവിനെ ട്രെയിൻ തട്ടി

പ്രതീകാത്മക ചിത്രം

വഴിയോരക്കച്ചവടം നടത്തിയതിന് യുവാവിന്റെ ത്രാസെടുത്ത് പൊലീസുകാരൻ റെയിൽവേ ട്രാക്കിലേക്ക് എറിഞ്ഞു. എടുക്കാനായി ഓടിയ യുവാവിനെ ട്രെയിനിടിച്ച് കാലുകൾ നഷ്ടമായി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. പതിനെട്ടുകാരനായ അർസലനാണ് പൊലീസുകാരന്റെ ക്രൂരതയിൽ കാലുകൾ നഷ്ടമായത്. കാൺപൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള വഴിയോരക്കച്ചവടം ഒഴിപ്പിക്കാനെത്തിയതായിരുന്നു പൊലീസ് സംഘം. 

കല്യാൺപൂർ സ്വദേശിയായ അർസലൻ പച്ചക്കറി വിൽക്കുകയായിരുന്നുവെന്നും രണ്ട് പൊലീസുകാരെത്തി അർസലനെ മർദിച്ചെന്നും ദൃക്സാക്ഷി പറയുന്നു. തുടർന്ന് ഹെഡ് കോൺസ്റ്റബിൾ ത്രാസെടുത്ത് പാളത്തിലേക്ക് എറിഞ്ഞു. ജീവനോപാധി നഷ്ടമാകുമെന്ന ഭയത്തിൽ പാളത്തിലേക്ക് ഓടിയ അർസലൻ ട്രെയിൻ വരുന്നത് കണ്ടില്ല. പാഞ്ഞെത്തിയ ട്രെയിൻ അർസലനെ തട്ടി. കാലുകൾ രണ്ടും അറ്റു. ട്രാക്കിൽ മുറിവേറ്റ് കിടന്ന അർസലനെ ഒടുവിൽ പൊലീസുകാർ തന്നെ ട്രാക്കിൽ നിന്നും മാറ്റുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. സംഭവം ദാരുണമായെന്നും കാരണക്കാരനായ പൊലീസുകാരനെ സസ്പെൻഡ് ചെയ്തുവെന്നും ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

street vendor hit by train during eviction drive, losses legs