പഠനത്തിൽ മോശമാണെന്ന് അറിയിച്ചു; ഗർഭിണിയായ അധ്യാപികയെ ആക്രമിച്ച് വിദ്യാർഥികൾ

പഠനത്തിൽ മോശമാണെന്ന് അറിയിച്ചതിന് ഗർഭിണിയായ അധ്യാപികയെ സംഘം ചേർന്ന് ആക്രമിച്ച് വിദ്യാർഥികൾ. 10, 11 ക്ലാസുകളിലെ വിദ്യാർഥികളാണ് അധ്യാപികയെ ആക്രമിച്ചത്. ഗുവാഹത്തിയിലാണ് സംഭവം. വിദ്യാർഥികൾ പഠനത്തിൽ മോശമാണെന്ന് ചരിത്ര അധ്യാപിക അറിയിച്ചതാണ് പ്രകോപനത്തിന് കാരണമായത്.  പേരന്റ്സ് മീറ്റിങ്ങിന് ശേഷം തടിച്ചുകൂടിയ വിദ്യാർത്ഥികൾ പ്രധാന കെട്ടിടത്തിന് മുന്നിൽ അധ്യാപികയെ ആക്രമിക്കുകയായിരുന്നു. 

വിദ്യാർഥികൾ അധ്യാപികയെ ആക്രമിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തു. പ്രിൻസിപ്പലിനെയും മറ്റൊരു അധ്യാപകനെയും വിദ്യാർഥികൾ ആക്രമിച്ചു. പിടിഐ റിപ്പോർട്ട് ചെയ്ത പ്രകാരം മറ്റ് ചില വനിതാ അധ്യാപകരും സ്കൂൾ ജീവനക്കാരും ചില വിദ്യാർത്ഥിനികളും ചേർന്നാണ് അധ്യാപികയെ രക്ഷപ്പെടുത്തിയത്. കുഴഞ്ഞുവീണ അധ്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അധ്യാപികയെ ആക്രമിച്ചതിന് നടപടിയെടുത്ത തന്നെ വിദ്യാർഥികൾ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് പ്രിൻസിപ്പൽ രതീഷ് കുമാർ പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിതമായ പെരുമാറ്റത്തില്‍ അധ്യാപിക മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിദ്യാര്‍ഥികളെക്കുറിച്ച് നേരത്തെയും പരാതിയുയര്‍ന്നിരുന്നു.