രണ്ട് ലക്ഷം രൂപയെച്ചൊല്ലി തർക്കം; നവവധുവിനെ വെട്ടിനുറുക്കി മാലിന്യകൂമ്പാരത്തിൽ തള്ളി

നവവധുവിനെ ഇറച്ചിവെട്ടുന്ന കത്തികൊണ്ട് വെട്ടിനുറുക്കി ഭർത്താവ്. അജ്മറിലാണ് സംഭവം. മുകേഷ് കുമാർ കസ്വാനി എന്നയാളാണ് ഭാര്യ ജനിഫറിനെ ഇറച്ചിക്കത്തികൊണ്ട് വെട്ടിനുറുക്കി മാലിന്യകൂമ്പാരത്തിൽ തള്ളിയത്.

വിവാഹം കഴിഞ്ഞ് കേവലം 26 ദിവസത്തിനുള്ളിലാണ് സംഭവം. രണ്ട് ലക്ഷം രൂപയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്. അജ്മറിൽ തുണിക്കട നടത്തുകയാണ് കസ്വാനി. ഇരുവരും ഒരു വിവാഹബ്യൂറോ വഴിയാണ് പരിചയപ്പെടുന്നത്.

വിവാഹം കഴിഞ്ഞപ്പോൾ മുതൽ സ്ത്രീധനത്തിന്റെ പേരിൽ തർക്കം പതിവായിരുന്നു. വിവാഹത്തിനായ നാലു ലക്ഷം താൻ ചെലവാക്കിയെന്നും അതിന്റെ പകുതി രണ്ട് ലക്ഷം ജനിഫർ തരണമെന്നും പറഞ്ഞായിരുന്നു വഴക്ക്. കഴിഞ്ഞദിവസം വഴക്ക് മൂർച്ഛിച്ച് കൊലപാതകത്തിൽ കലാശിച്ചു.

ഇറച്ചിക്കത്തികൊണ്ട് കഴുത്തറുത്ത ശേഷം ശരീരം പൊളീത്തിൻ ബാഗിലാക്കി മാലിന്യകൂമ്പാരത്തിലേക്ക് കസ്വാനി വലിച്ചെറിയുകയായിരുന്നു. സ്ഥിരമായി കാണുന്ന ക്രൈം സീരിയലിനെ അനുകരിച്ചാണ് അങ്ങനെ ചെയ്തതെന്ന് ഇയാൾ പൊലീസിനെ അറിയിച്ചു. രണ്ട് മൂന്ന് ദിവസം മുൻപ് ഇരുവരും പുഷ്കറിൽ പോയിരുന്നു. അവിെടവെച്ച് മൃതദേഹം കൊണ്ടുവന്ന് ഇടേണ്ട സ്ഥലം കണ്ടുവെച്ചിരുന്നതായും കസ്വാനി പൊലീസിനോട് പറഞ്ഞു. അയൽക്കാരാണ് കൊലപാതകവിവരം പൊലീസിനെ അറിയിച്ചത്.