ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊന്ന യുവതിയുടെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പ്രണായാഭ്യർഥന നിരസിച്ചതിനു യുവാവ് ട്രെയിനിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കോളജ് വിദ്യാർഥിനിയുടെ പിതാവ് ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ഇന്നലെ കൊല്ലപ്പെട്ട ടി നഗറിലെ ജെയിൻ കോളജ് ബിബിഎ മൂന്നാം വർഷ വിദ്യാർഥിനി സത്യയുടെ (20) പിതാവ് മാണിക്കമാണു മരിച്ചത്. മകളുടെ മരണവാര്‍ത്തയറിഞ്ഞ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാണിക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുറച്ച് സമയത്തിനുള്ളിൽ മരണം സംഭവിച്ചു. സത്യയുടെ മാതാവ്  രാമലക്ഷ്മി ആദമ്പാക്കം പൊലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളാണ്.

അതേസമയം, വിദ്യാർഥിനിയെ തള്ളിയിട്ട ശേഷം രക്ഷപെട്ട ആദംബാക്കം സ്വദേശി സതീഷ് (23) പൊലീസ് പ്രത്യേക സംഘത്തിന്റെ പിടിയിലായി. ഏറെനാളായി സതീഷ് പെൺകുട്ടിയുടെ പിന്നാലെ നടന്നു ശല്യപ്പെടുത്താറുണ്ടെന്നു പൊലീസ് പറഞ്ഞു. ആഴ്ചകൾക്ക് മുമ്പ് സത്യയുടെ മാതാപിതാക്കൾ മാമ്പലം പൊലീസ് സ്റ്റേഷനിൽ സതീഷിനെതിരെ പരാതി നൽകിയിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ സത്യ തന്റെ കോളജിലേക്ക് പോകാൻ ട്രെയിൻ കാത്തു നിൽക്കവേ സതീഷ് സ്റ്റേഷനിലെത്തി. തുടർന്നു ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ താംബരം-ബീച്ച് സബേർബൻ ട്രെയിൻ ഒന്നാം പ്ലാറ്റ്‌ഫോമിന് സമീപമെത്തിയപ്പോൾ സതീഷ് സത്യയെ തള്ളിയിട്ടെന്നും പൊലീസ് പറഞ്ഞു. ട്രെയിനിന് അടിയിൽപ്പെട്ട യുവതി തൽക്ഷണം മരിച്ചു. മറ്റു യാത്രക്കാർ സതീഷിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് 7 സംഘങ്ങൾ രൂപീകരിച്ചാണു സതീഷിനായി തിരച്ചിൽ നടത്തിയത്.