‘മദ്രസകൾ വെടിമരുന്നിട്ട് തകർക്കണം’; വിദ്വേഷ പ്രസംഗം: പ്രതിഷേധം, കേസ്

വെടിമരുന്ന് ഉപയോഗിച്ച് മദ്രസകളും അലിഗഡ് സർവകലാശാലയും കത്തിച്ച് കളയണമെന്ന് ആഹ്വാനം ചെയ്ത വിവാദ പ്രസ്താവനയിൽ പ്രഭാഷകൻ യതി നരസിംഹാനന്ദ സരസ്വതിക്കെതിരെ കേസ്. ഹിന്ദുമഹാസഭയുടെ പരിപാടിക്കിടെയായിരുന്നു നരസിംഹാനന്ദയുടെ വിദ്വേഷ പരാമർശം. ഞായറാഴ്ച അലിഗഡിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അംഗീകാരമില്ലാത്ത മദ്രസകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മദ്രസകൾ പോലെയുള്ള സ്ഥാപനങ്ങൾ ഉണ്ടാകരുത്. ചൈന ചെയ്തത് പോലെ എല്ലാ മദ്രസകളും വെടിമരുന്ന് ഉപയോഗിച്ച് പൊളിക്കണം. മദ്രസയിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികളെയും ക്യാമ്പുകളിലേക്ക് മാറ്റണം. അതാകുമ്പോള്‍ ഖുർആൻ എന്ന വൈറസ് അവരിൽ നിന്ന് ഇല്ലാതാകുമെന്നും യതി നരസിംഹാനന്ദ പറഞ്ഞു. സംഭവത്തിന്റെ വിഡിയോയും പ്രചരിച്ചിരുന്നു. 

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഗാന്ധി പാർക്ക് പൊലീസ് സൂപ്രണ്ട് കുൽദീപ് സിങ് ഗുനാവത് പറഞ്ഞു.