യുപിയിലെ ഗോശാലയില്‍ 50-ലധികം പശുക്കള്‍ ചത്തു; അന്വേഷണത്തിന് ഉത്തരവിട്ട് യോഗി

ഉത്തര്‍പ്രദേശിലെ ഹസന്‍പൂരിലുള്ള അരോഹ ജില്ലയില്‍ 50-ലധികം പശുക്കള്‍ ദുരൂഹ സാഹചര്യത്തില്‍ ചത്തു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. വ്യാഴാഴ്ചയാണ് സംഭവം. മൃഗസംരക്ഷണ മന്ത്രി ധരംപാൽ സിങ്ങിനോട് അംരോഹയിലെത്താന്‍ യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. കാലിത്തീറ്റ കഴിച്ച് വൈകുന്നേരത്തോടെ പശുക്കൾ രോഗബാധിതരായെന്ന് അംരോഹ ജില്ലാ കലക്ടര്‍ ബി.കെ ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു.

മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും മൃഗഡോക്ടർമാരും സംഭവ സ്ഥലത്തെത്തി പശുക്കളെ ചികിത്സിച്ചു. ഗോശാലയിലെ 50ലധികം പശുക്കൾ ചത്തതായി പൊലീസ് സൂപ്രണ്ട് ആദിത്യ ലാംഗേ സ്ഥിരീകരിച്ചു.താഹിർ എന്ന വ്യക്തിയിൽ നിന്ന് ഗോശാല മാനേജ്‌മെന്റ് കാലിത്തീറ്റ വാങ്ങിയതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. താഹിറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോശാലയുടെ ചുമതലയുള്ള വില്ലേജ് ഡെവലപ്‌മെന്റ് ഓഫീസറെ സസ്‌പെൻഡ് ചെയ്‌തു. സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ആരെയും വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.