ഗോവ കോൺഗ്രസ് പ്രതിസന്ധിയിൽ; മുകുള്‍ വാസ്നിക് ഗോവയിലെത്തി

 എംഎല്‍എമാരുടെ കൂറുമാറ്റം തലവേദനയായ ഗോവയില്‍ ഒപ്പമുള്ള അഞ്ചു പേരെ കോണ്‍ഗ്രസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. കൂടുതല്‍ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാന്‍ സോണിയ ഗാന്ധിയുടെ പ്രത്യേക ദൂതനായി മുകുള്‍ വാസ്നിക് ഗോവയിലെത്തി.  എന്നാല്‍  ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍  മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് തള്ളി. താന്‍ ഇപ്പോഴും കോണ്‍ഗ്രസിലാണെന്നും കാമത്ത് പറഞ്ഞു.

പാര്‍ട്ടിയെ വഞ്ചിക്കില്ലെന്ന്   എംഎല്‍എമാരെ ആരാധനാലയങ്ങള്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യിച്ച ഗോവ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നടപടി പാഴായി.  ഭരണകക്ഷിയില്‍ നിന്നാണ് സാധാരണ  കൂറുമാറാറുള്ളതെങ്കില്‍ ഗോവയില്‍ പ്രതിപക്ഷത്തുനിന്നാണ്  എംഎല്‍എമാര്‍ ചാടിപ്പോയത്. ബിജെപിയിലേക്കുള്ള കൂറുമാറ്റത്തിന് ഗൂഢാലോചന നടത്തിയത് പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോയും മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും ചേര്‍ന്നാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു. എന്നാല്‍ ആരോപണം ദിഗംബര്‍ കാമത്ത് തള്ളി. താന്‍ ഇപ്പോളും കോണ്‍ഗ്രസിലാണെനനു പറഞ്ഞ കാമത്ത് പാര്‍ട്ടി തന്നോട് കാട്ടിയ അവഗണനയിലുള്ള വേദന നേതൃത്വത്തെ അറിയിച്ചെന്നപം വ്യക്തമാക്കി.  

 അതിനിടെ, പിസിസി പ്രസിഡന്‍റ് അമിത് പട്കര്‍ സ്പീക്കറെ കണ്ട് ലോബോയെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് നീക്കിക്കൊണ്ടുള്ള കത്ത് നല്‍കി. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്ന് പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കും. നാളെനടക്കേണ്ടിയിരുന്ന ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് മാറ്റി വച്ചിട്ടുണ്ട്.