ഒരുവർഷത്തിനിടെ അസം പൊലീസ് വെടിവച്ചുകാെന്നത് 51 പേരെ; റിപ്പോർട്ട്

കഴിഞ്ഞ വർഷം മേയ് മുതൽ 51 പേരെ അസമിൽ പൊലീസ് വെടിവച്ചു കൊന്നതായി സർക്കാർ കോടതിയിൽ അറിയിച്ചു. നടപടിയിൽ 139 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വ്യാജ ഏറ്റുമുട്ടലിലൂടെ അസം പൊലീസ് പ്രതികളെ വെടിവച്ചു കൊല്ലുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ആസ്ഥാനമായുള്ള മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ ആരിഫ് ജ്വദ്ദർ ഗുവാഹത്തി ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്.

പീഡന–ലഹരിമരുന്ന് കേസുകളിലെ പ്രതികളെ പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയാണ് എന്നാണ് ആരോപണം. ‘പൊലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്ത് ഓടാൻ ശ്രമിച്ചതിനാണ്’ ഭൂരിപക്ഷം കേസുകളിലും പ്രതികളെ വെടിവച്ചു കൊന്നത്. മിക്ക സംഭവങ്ങളും നടന്നത് അർധ രാത്രിക്കു ശേഷമാണ്. ‘പ്രതികൾ ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ പൊലീസ് ജീപ്പിടിച്ച് കൊല്ലപ്പെട്ട’ സംഭവങ്ങളും ഉണ്ടായതായി സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.