നൂപുർ ശർമ വലിയ നേതാവാകും: ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി: ഉവൈസി

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവനും എംപിയുമായ അസദുദ്ദീൻ ഉവൈസി. ആറ്-ഏഴ് മാസത്തിനുള്ളിൽ നൂപുർ ശർമ ഒരു വലിയ നേതാവായി ഉയർത്തിക്കാട്ടപ്പെടുമെന്നും ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരാർത്ഥിയാകുമെന്നും ഉവൈസി പറഞ്ഞു. നൂപുറിനെ അറസ്റ്റ് ചെയ്ത് ഭരണഘടന പ്രകാരമുള്ള നടപടിയെടുക്കണമെന്ന് ഉവൈസി ആവശ്യപ്പെട്ടു.

‘നൂപുർ ശർമയെ ബിജെപി സംരക്ഷിക്കുകയാണ്. 6–7 മാസത്തിനുള്ളിൽ ഇവർ വലിയ നേതാവായി മാറുമെന്ന് എനിക്കറിയാം. ഡൽഹി മുഖ്യമന്ത്രി സ്ഥാനാർഥിയാകാനും സാധ്യതയുണ്ട്. അവരെ അറസ്റ്റ് ചെയ്ത് തെലങ്കാനയിലേക്ക് കൊണ്ടുവരാൻ തെലങ്കാന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയോട് അഭ്യർഥിച്ചെങ്കിലും അദ്ദേഹം ഒരക്ഷരം മിണ്ടുന്നില്ല. നൂപുറിനെതിരെ എഐഎംഐഎം പരാതി നൽകിയിട്ടുണ്ട്.’ – ഉവൈസി പറഞ്ഞു.

വിവാദപരാമർശത്തിനു പിന്നാലെ രാജ്യത്തെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ നൂപുർ ശർമയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇതുവരെ അവരെ അറസ്റ്റ് ചെയ്തിട്ടില്ല. നൂപുറിനെ തേടി മുംബൈ പൊലീസ് ഡൽഹിയിലെത്തിയെങ്കിലും പിടികൂടാനായില്ല. ഇവർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

ടിവി ചാനൽ ചർച്ചയ്ക്കിടെയായിരുന്നു മുൻ വക്താവ് നൂപുർ ശർമയുടെ പരാമർശം. വിവാദമായതോടെ നൂപുർ ശർമയെ ബിജെപിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ഡൽഹി ഘടകം മാധ്യമ വിഭാഗം ചുമതലക്കാരൻ നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു. ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ മതവിശ്വാസത്തെ മുറിവേൽപ്പിച്ചപ്പോള്‍ പരാമര്‍ശം നടത്തിയതാണെന്നുമാണു നൂപുർ ശർമയുടെ വിശദീകരണം.