നൂപുർ ശര്‍മയെ അറസ്റ്റ് ചെയ്യണം; ഡൽഹിയിലും യുപിയിലെ സഹറാൻപുരിലും വൻ പ്രതിഷേധം

മതവിദ്വേഷം പരാമർശം നടത്തിയ ബിജെപി നേതാവ് നൂപുർ ശര്‍മ, നവീൻ കുമാര്‍ ജിൻഡാല്‍ എന്നിവർക്കെതിരെ ഡൽഹിയിലും യുപിയിലെ സഹറാൻപുരിലും വൻ പ്രതിഷേധം. വിവാദത്തിൽ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി ജുമാ മസ്ജിദിന് സമീപമാണ് പ്രതിഷേധം നടക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അതേസമയം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് മസ്ജിദ് ഇമാം അറിയിച്ചു. 

‘ആരാണു പ്രതിഷേധിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. അവർ എഐഎംഐഎമ്മിന്റെയും അസദുദ്ദീൻ ഉവൈസിയുടെയും ആളുകളാണെന്നാണു തോന്നുന്നത്. അവർക്കു പ്രതിഷേധിക്കണമെങ്കിൽ ആകാം, പക്ഷേ ഞങ്ങൾ പിന്തുണയ്ക്കില്ല’– ഇമാം ദേശീയ വാർത്ത ഏജൻസിയായ എഎൻഐയോടു പറഞ്ഞു. അതേസമയം സാഹചര്യം നിയന്ത്രണ വിധേയമാണെന്നും ആളുകളെ ഒഴിപ്പിക്കുകയാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച പ്രാർഥനയ്ക്കെത്തിയവരാണു പ്രതിഷേധിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നൂപുർ ശർമയെ നേരത്തേ ബിജെപിയിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. നൂപുർ ശർമ, നവീൻ കുമാർ ജിൻഡൽ, എഐഎംഐഎം തലവൻ അസദുദ്ദീൻ ഉവൈസി, മാധ്യമപ്രവർത്തക സബാ നഖ്‌വി, വിവാദ സന്യാസി യതി നരസിംഹാനന്ദ് തുടങ്ങി 32 പേർക്കെതിരെ ഡൽഹി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. 2 എഫ്ഐആറുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒന്നിൽ നൂപുർ ശർമയെ മാത്രമാണു പ്രതി ചേർത്തിരിക്കുന്നത്. രണ്ടാമത്തെ എഫ്ഐആറിലാണ് മറ്റു 31 പേർ.