‘ഇന്ത്യ ഹിന്ദുക്കളുടേത്’; നൂപുർ ശര്‍മയെ പിന്തുണച്ച് പ്രജ്ഞാ സിങ്ങും രംഗത്ത്

മതവിദ്വേഷ പരാമർശം നടത്തിയ ബിജെപി നേതാവ് നൂപുർ ശര്‍മയ്ക്ക് പൂർണ്ണ പിന്തുണയുമായി  ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂർ.

'അവിശ്വാസികൾ ഇത് എപ്പോഴും ചെയ്യാറുണ്ട്. അവർക്കൊരു കമ്മ്യൂണിസ്റ്റ് ചരിത്രമുണ്ട്. കമലേഷ് തിവാരി കാര്യങ്ങൾ തുറന്നുപറഞ്ഞപ്പോൾ അദ്ദേഹത്തെ ഇവർ കൊന്നു. മറ്റു ചിലർ  (നൂപുർ ശർമ) കാര്യങ്ങൾ തുറന്നു പറയുമ്പോൾ അവർക്കെതിരെ വധ ഭീഷണികളാണ് ലഭിക്കുന്നത്. നമ്മുടെ ദൈവങ്ങളെയും ദേവതകളേയും വളച്ചൊടിച്ച് ഇവർ സിനിമയെടുക്കുന്നു.’

‘വർഷങ്ങളായി അവർ ഇത് ചെയ്തു കൊണ്ടിരിക്കുകയാണ്. അവരുടെ മാനസികാവസ്ഥ ഇതിലൂടെ വ്യക്തമായി. ഇന്ത്യ ഹിന്ദുക്കളുടേതാണ്, സനാതന ധർമ്മം ഇവിടെ തുടരും. ഇത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്, ഞങ്ങൾ അത് ചെയ്യുക തന്നെ ചെയ്യും'. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ പ്രജ്ഞാ സിങ് ഠാക്കൂർ പറഞ്ഞു.

നേരത്തെ നൂപുർ ശര്‍മയ്ക്ക് പിന്തുണയുമായി പ്രജ്ഞാ സിങ് ട്വിറ്ററിലും വന്നിരുന്നു. 'സത്യം പറയുന്നത് കലാപമാണെങ്കിൽ, ആ നാണയത്തിൽ ഞാനും ഒരു വിമതനാണ്'– ഇങ്ങനെയായിരുന്നു പ്രജ്ഞാ ട്വീറ്റ് ചെയ്തത്. 

പ്രവാചകനെതിരായ മതപരമായ പരാമർശങ്ങളെ തുടർന്ന് തനിക്ക് വധഭീഷണി നേരിടുന്നുണ്ടെന്ന് മുൻ ബിജെപി വക്താവ് നൂപുർ ശർമ്മ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് നൂപൂർ ശർമ്മയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ബിജെപി സസ്പെൻഡ് ചെയ്തിരിക്കുകയാണ്.