മുണ്ടിന് പകരം ഷര്‍വാണി ധരിച്ച് വരനെത്തി; കല്ലെറിഞ്ഞ് വധുവിന്റെ ബന്ധുക്കള്‍; തമ്മിലടി

വിവാഹത്തിന് വരന്‍ ഷെര്‍വാണി ധരിച്ചെത്തിയതിനെ തുടര്‍ന്ന് ഏറ്റുമുട്ടല്‍. മധ്യപ്രദേശിലെ ഗോത്രസമുദായത്തിനിടയില്‍ നടന്ന വിവാഹത്തിലാണ് വധുവിന്റെയും വരന്റെയും സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വിവാഹ ചടങ്ങുകളിൽ വരൻ മുണ്ട് ധരിക്കണമെന്ന് വധുവിന്റെ വീട്ടുകാര്‍ നിര്‍ബന്ധം പിടിച്ചതിനെത്തുടർന്നാണ് പ്രശ്നം തുടങ്ങിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള മംഗ്‌ബെദ ഗ്രാമത്തിലാണ് സംഭവം. ഗോത്രത്തിന്റെ പാരമ്പര്യമനുസരിച്ച് വരൻ ധോത്തിയാണ് ധരിക്കേണ്ടത്. ഇത് പറഞ്ഞാണ് വധുവിന്റെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചത്. ഇത് പിന്നീട് ഇരുകൂട്ടർക്കുമിടയിൽ വാക്കേറ്റത്തിനും സംഘര്‍ഷത്തിനും കാരണമായി. 

തർക്കത്തിനിടയിൽ പരസ്പരം കല്ലുകൾ വലിച്ചെറിഞ്ഞു. ഇരുകൂട്ടരും പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.അതേസമയം വധുവിന്റെ വീട്ടുകാരുമായി പ്രശ്നമൊന്നും ഇല്ലെന്നും ചില ബന്ധുക്കളാണ് പ്രശ്നമുണ്ടാക്കിയതെന്നും വരൻ സുന്ദർലാൽ പറഞ്ഞു.