വിവാഹദിനത്തിൽ ഭക്ഷണത്തിൽ കഞ്ചാവ് കലർത്തി കബളിപ്പിക്കൽ; വധു അറസ്റ്റിൽ

വിവാഹദിനം എന്നെന്നും ഓർമിക്കപ്പെടുന്നതാവാൻ സാധ്യമായതെല്ലാം ചെയ്യുന്നവരുണ്ട്. അത്തരത്തിൽ സ്വന്തം വിവാഹദിനത്തിൽ അതിഥികൾക്കായി പ്രാങ്ക് ഒരുക്കി കുരുക്കിൽപ്പെട്ടിരിക്കുകയാണ് ഫ്ലോറിഡ സ്വദേശിയായ വധു ഡാന്യ സ്വോവോഡയും ഭക്ഷണ വിതരണത്തിന് മേൽനോട്ടം വഹിച്ച ജോയ്സെലിൻ ബ്രയാന്റ് എന്ന വനിതയും. അതിഥികൾക്ക് വിളമ്പിയ ഭക്ഷണത്തിൽ കഞ്ചാവ് കലർത്തിയാണ് ഇവർ ആഘോഷം കൊഴുപ്പിച്ചത്.

വിവാഹ ചടങ്ങിന് ശേഷം ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പലർക്കും സ്വബോധം നഷ്ടപ്പെടുന്നതായും ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിക്കുന്നതായും തലകറങ്ങുന്നതായും അനുഭവപ്പെട്ടു. ഗുരുതര രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവരും ഏറെ പ്രായംചെന്നവരും എല്ലാം വിവാഹസൽക്കാരത്തിൽ പങ്കെടുത്തിരുന്നു. അടുത്ത നിമിഷം മരിച്ചുപോകുമോ എന്നുപോലും തോന്നിയതായി ചിലർ പറയുന്നു.

ഡാന്യയുടെയും ഭർത്താവ് ആൻഡ്രൂവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന 70 ആളുകളാണ് ഫെബ്രുവരി 19ന് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തത്. ആഹാരം കഴിച്ച് അധികം വൈകും മുൻപ് ഭൂരിഭാഗവും ശാരീരികനില മോശമായതിനെ തുടർന്ന് അടിയന്തര സർവീസിനെ വിളിച്ചുവരുത്തുകയായിരുന്നു. കുട്ടികൾക്ക് പ്രത്യേകമായി ഒരുക്കിയ മേശയിലാണ് ഭക്ഷണം വിളമ്പിയിരുന്നത്. എന്നാൽ ഈ ഭക്ഷണത്തിൽ കഞ്ചാവ് കലർത്തിയിരുന്നോ എന്നത് വ്യക്തമല്ല.മുതിർന്ന സ്ത്രീകളിൽ ഒരാൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളമെടുക്കാനായി അവരുടെ മകൾ അടുക്കള ഭാഗത്തേക്ക് പോയിരുന്നു. അവിടെയുണ്ടായിരുന്ന ജോലിക്കാരിൽ നിന്നുമാണ് ഭക്ഷണത്തിൽ കഞ്ചാവ് കലർത്തിയ വിവരം പുറത്തായത്. ഡാന്യയോടും ജോയ്സെലിനോടും ഇതേപ്പറ്റി ചോദിച്ചപ്പോഴും കഞ്ചാവ് കലർത്തി എന്നായിരുന്നു മറുപടിയെന്ന് ഡാന്യയുടെ സുഹൃത്തായ മിറാണ്ടയും പറയുന്നു. എന്നാൽ തന്റെ പ്രാങ്ക് വിജയിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഡാന്യ എന്ന് ഇവർ കൂട്ടിച്ചേർത്തു. ആൻഡ്രൂവിനോട് തിരക്കിയപ്പോൾ ഇതേപ്പറ്റി തനിക്ക് അറിവില്ല എന്നായിരുന്നു പലർക്കും ലഭിച്ച മറുപടി.

പരാതികൾ ഉയർന്നതോടെ അധികൃതർ ആഹാരസാധനങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു. സൽക്കാരത്തിൽ പങ്കെടുത്ത അതിഥികളുടെ രക്തസാമ്പിളുകളിൽ എല്ലാം കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിരുന്നു. കഞ്ചാവ് വിതരണം ചെയ്തതിനും ഭക്ഷണസാധനങ്ങൾ കേടാക്കിയതിനും അതിഥികൾക്ക് ആപത്ത് വരുന്ന തരത്തിൽ അശ്രദ്ധയോടെ പെരുമാറിയതിനുമാണ് ജോയിസെലിനും ഡാന്യയ്ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഇതിൽ ഭക്ഷണ സാധനത്തിൽ കഞ്ചാവ് കലർത്തിയത് മാത്രം 30 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.