‘എന്‍റേത് സച്ചിന്‍ പൈലറ്റിന്റെ ഗതി’; വിമര്‍ശിച്ച് ഹാർദിക് പട്ടേൽ; അഭ്യൂഹം പലവിധം

കോൺഗ്രസിനെ വിമർശിച്ച്  ഗുജറാത്ത് വര്‍ക്കിങ് പ്രസിഡന്‍റ് ഹാര്‍ദിക് പട്ടേല്‍. അവസരങ്ങൾ തിരഞ്ഞെടുക്കാനുള്ള സാഹചര്യം ഇപ്പോഴും ഉണ്ട്. തനിക്ക് ഭാവി നോക്കേണ്ടതുണ്ടന്നും ഹാര്‍ദിക് പട്ടേല്‍ ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഹൈക്കമാന്‍റിനോട് പ്രശ്നങ്ങളില്ല. എന്നാല്‍  സംസ്ഥാന നേതൃത്വം അവഗണിക്കുകയാണ്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന് സംഭവിച്ചത് തന്നെയാണ് ഗുജറാത്തിലും നടക്കുന്നതെന്നും ഹാര്‍ദിക് പറഞ്ഞു.  

തിരഞ്ഞെടുപ്പ്‍ അടുത്തിരിക്കുന്ന ഗുജറാത്തിൽ പട്ടേല്‍ സമുദായത്തില്‍  സ്വാധീനമുള്ള നരേഷ് പട്ടേലിനെ പാർട്ടിയിൽ എത്തിക്കാൻ കോണ്‍ഗ്രസ് ശ്രമിക്കവെയാണ് ഹാർദിക് പട്ടേലിന്റെ വിമർശനം. ഇതിനിടെ ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിട്ടുണ്ട്. നേരത്തെ ആം ആദ്മി പാര്‍ട്ടി ഹാര്‍ദിക്കിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.

ഗുജറാത്ത് പത്രമായ ദിവ്യഭാസ്‌കറിന് നൽകിയ അഭിമുഖത്തിൽ നടത്തിയ ബിജെപി അനുകൂല പരാമർശങ്ങളാണ് അഭ്യൂഹങ്ങൾക്ക് വഴിവച്ചത്. രാമക്ഷേത്ര നിർമാണത്തിലും കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിലും മോദി സർക്കാറിനെ പ്രശംസിച്ചു കൊണ്ടായിരുന്നു പരാമര്‍ശങ്ങള്‍. അധികാരക്കൊതി കൊണ്ടല്ല താനിതു പറയുന്നതെന്നും അദ്ദേഹം പറയുന്നു. ബിജെപിയിൽ ചേരുകയാണോ എന്ന ചോദ്യത്തിനാണ് 'അവസരങ്ങൾ തെരഞ്ഞെടുക്കാനുള്ള സാഹചര്യം ഇപ്പോഴും ഉണ്ട്. നമ്മൾ നമ്മുടെ ഭാവിയും നോക്കേണ്ടേയെന്നും ബിജെപിയെ സംബന്ധിച്ച് നേതൃത്വത്തിന് തീരുമാനമെടുക്കാനുള്ള കഴിവുണ്ടെന്നും ഹാര്‍ദിക് പറഞ്ഞത്. 

'പ്രതിപക്ഷം ജനങ്ങളുടെ ശബ്ദമുയർത്തണം. പക്ഷെ, ഇക്കാര്യത്തിൽ കോൺഗ്രസ് പിന്നിലാണ്. മുപ്പതു വർഷമായി ഗുജറാത്തിൽ കോൺഗ്രസിന് അധികാരത്തിലെത്താനായിട്ടില്ല. ധാരാളം പാർട്ടി നേതാക്കളും അഭിപ്രായങ്ങളുമുണ്ട്. കുറേ നേതാക്കളുണ്ടാകുന്നത് കാര്യങ്ങൾ വേഗത്തിൽ ചെയ്യാൻ സഹായകമാകും. എന്നാൽ ഇത് തീരുമാനമെടുക്കാനുള്ള പാർട്ടിയുടെ ശേഷിയെ തളർത്തി. തീരുമാനമെടുക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ കഴിവ് അപാരമാണ്. അതുകൊണ്ട് കോൺഗ്രസിന് നഷ്ടവും ബിജെപിക്ക് നേട്ടവുമുണ്ടാകുന്നു.' - അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി, രാമക്ഷേത്ര വിഷയങ്ങളിൽ അദ്ദേഹം പറഞ്ഞതിങ്ങനെ; 'അവർ കശ്മീരിന്റെ 370-ാം വകുപ്പ് എടുത്തു കളഞ്ഞു. രാമക്ഷേത്രം നിർമിച്ചു. ഇതെല്ലാം ഞാൻ അംഗീകരിക്കുന്നു, അഭിനന്ദിക്കുന്നു. നല്ലതു ചെയ്താൽ അഭിനന്ദിക്കണം. അധികാരത്തോടുള്ള ആർത്തി മൂലമല്ല ഞാനിതു പറയുന്നത്.'

പാർട്ടി സംസ്ഥാന നേതൃത്വവുമായി ഹാർദിക് ഇടഞ്ഞതായുള്ള വാർത്തകൾ മുന്‍പ് പുറത്തുവന്നിരുന്നു. വർക്കിങ് പ്രസിഡണ്ടായി തുടരുമ്പോഴും പാർട്ടി കാര്യങ്ങൾ അറിയിക്കുന്നില്ല എന്നതായിരുന്നു പട്ടേൽ സമുദായ നേതാവിന്റെ പരാതി. പട്ടേൽ സമുദായത്തിലെ മറ്റൊരു പ്രധാന നേതാവായ നരേഷ് പട്ടേലിനെ കോൺഗ്രസിലേക്ക് കൊണ്ടുവരാൻ പ്രശാന്ത് കിഷോർ നടത്തുന്ന നീക്കങ്ങളിൽ ഹാർദികിന് അതൃപ്തിയുണ്ട്.

ഈ വർഷാവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ കോൺഗ്രസ് ആരംഭിച്ച ഘട്ടത്തിലാണ് ഹർദിക് നേതൃത്വവുമായി ഇടയുന്നത്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറാണ് കോൺഗ്രസിന്റെ തന്ത്രങ്ങൾക്ക് രൂപം നൽകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 41 ശതമാനം വോട്ടുവിഹിതത്തിൽ 77 സീറ്റാണ് പാർട്ടി നേടിരുന്നത്. 49.05 ശതമാനം വോട്ട് ഓഹരിയിൽ 99 സീറ്റാണ് ഭരണകക്ഷിയായ ബിജെപി സ്വന്തമാക്കിയത്. തുടർച്ചയായി അധികാരത്തിലിരിക്കുന്ന ബിജെപിക്കെതിരെയുള്ള ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാനുള്ള ആലോചനയാണ് കോൺഗ്രസിൽ സജീവമായി നടക്കുന്നത്.