ഐസിയുവിൽ വെച്ച് എലിയുടെ കടിയേറ്റു; രോഗി മരിച്ചു; നടപടി

ആശുപത്രിയിലെ ഐസിയുവിൽ എലിയുടെ കടിയേറ്റ് രോഗി മരിച്ചു. ഹൈരാബാദിലെ വാറങ്കൽ എംജിഎം ആശുപത്രിയിൽ വെച്ചാണ് 38-കാരൻ ശ്രീനിവാസന് എലിയുടെ കടിയേറ്റത്. 

അമിത മദ്യപാനിയായിരുന്ന ശ്രീനിവാസിന്റെ കരള്‍, വൃക്ക, പാന്‍ക്രിയാസ് എന്നിവയുടെ പ്രവര്‍ത്തനം വളരെ മോശപ്പെട്ട അവസ്ഥയിലായിരുന്നു. ഇതേത്തുടർന്നാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.  മാര്‍ച്ച് 30 നാണ് ശ്രീനിവാസിന് ഐസിയുവില്‍ വെച്ച് എലിയുടെ കടിയേല്‍ക്കുന്നതെന്ന് സഹോദരന്‍ ശ്രീകാന്ത് പറഞ്ഞു. കടിയേറ്റതിന് പിന്നാലെ മുറിവില്‍ നിന്നും വലിയ തോതില്‍ രക്തപ്രവാഹമുണ്ടായി. ബെഡ് രക്തത്തില്‍ കുതിര്‍ന്ന നിലയിലായിരുന്നു. സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതി നല്‍കുമെന്നും ശ്രീകാന്ത് വ്യക്തമാക്കി.

ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഇയാളെ ഹൈദരാബാദിലെ നിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമിത മദ്യപാനിയായിരുന്ന ശ്രീനിവാസിന്റെ കരള്‍, വൃക്ക, പാന്‍ക്രിയാസ് എന്നിവയുടെ പ്രവര്‍ത്തനം വളരെ മോശപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന് നിംസിലെ ഡോക്ടര്‍ കെ മനോഹര്‍ പറഞ്ഞു.

ഐസിയുവില്‍ രോഗിക്ക് എലിയുടെ കടിയേറ്റ സംഭവത്തില്‍ എംജിഎം ആശുപത്രിയിലെ ഐസിയു ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു. ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റുകയും, രണ്ട് ഡ്യൂട്ടി ഡോക്ടര്‍മാരുടെ കോണ്‍ട്രാക്റ്റ് അവസാനിപ്പിച്ച് പിരിച്ചുവിടുകയും ചെയ്തു.