ചെറിയ അളവിൽ ലഹരി കൈവശം; ജയിൽശിക്ഷ ഒഴിവാക്കാൻ ശുപാർശ

ലഹരിവസ്തുക്കളുടെ ചെറുശേഖരം സ്വകാര്യ ആവശ്യത്തിനായി കൈവശം വയ്ക്കുന്നതു ക്രിമിനൽ കുറ്റമല്ലാതാക്കണമെന്നു കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ശുപാർശ ചെയ്തു. സ്വകാര്യ ആവശ്യത്തിനായി ചെറു ശേഖരം കൈവശം വയ്ക്കുന്നവർക്കു ജയിൽ ശിക്ഷയല്ല, മറിച്ച് ഫലപ്രദമായ ചികിത്സയാണു നൽകേണ്ടതെന്നു കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള റവന്യു വകുപ്പിനോടു മന്ത്രാലയം ശുപാർശ ചെയ്തു.

ലഹരി കടത്ത്, ഉപയോഗം, വ്യാപാരം എന്നിവ തടയാൻ വ്യവസ്ഥ ചെയ്യുന്ന എൻഡിപിഎസ് നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളിൽനിന്നു റവന്യു വകുപ്പ് അഭിപ്രായങ്ങൾ തേടിയിരുന്നു.

ലഹരിമരുന്ന് ഉപയോഗത്തിന് എൻഡിപിഎസ് നിയമത്തിലെ 27–ാം വകുപ്പു പ്രകാരം ഒരു വർഷം വരെ തടവും 20,000 രൂപ വരെ പിഴയുമാണു ശിക്ഷ. ലഹരി ഉപയോഗത്തിന് നിലവിലുള്ള കർശന ശിക്ഷ പുനഃപരിശോധിക്കണമെന്നു വനിതാ, ശിശുക്ഷേമ മന്ത്രാലയം മുൻപ് ആവശ്യപ്പെട്ടിരുന്നു. ലഹരിക്കടത്ത്, വ്യാപാരം എന്നിവയിലുൾപ്പെട്ടവർക്കാണു കടുത്ത ശിക്ഷ ഉറപ്പാക്കേണ്ടതെന്നാണു മന്ത്രാലയത്തിന്റെ നിലപാട്.