അഖാഡ പരിഷത്ത് അധ്യക്ഷന്‍റെ ദുരൂഹ മരണം; ശിഷ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി

അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ ദുരൂഹമരണത്തില്‍ ശിഷ്യന്‍ ആനന്ദ് ഗിരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു.  നരേന്ദ്ര ഗിരി ആത്മഹത്യ ചെയ്യാനുള്ള സാധ്യത സന്യാസി സഭകള്‍ ചോദ്യം ചെയ്തു. സിബിെഎ അന്വേഷണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു.

പ്രയാഗ്‍രാജിലെ ബഘാംബരി മഠത്തില്‍ ഇന്നലെ വൈകീട്ട് 5.20 ഒാടെയാണ് മഹന്ത് നരേന്ദ്ര ഗിരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സീലിങ് ഫാനില്‍ കെട്ടിയ കയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഉച്ചകഴിഞ്ഞിട്ടും മുറിയില്‍ നിന്ന് പുറത്തുവരാത്തതിനെത്തുടര്‍ന്ന് ശിഷ്യന്മാര്‍ വാതില്‍പൊളിച്ച് അകത്തുകടക്കുകയായിരുന്നു. 7 പേജ് കുറപ്പും മുറിയില്‍ നിന്ന് കണ്ടെത്തി. മാനസികമായി പീഡിപ്പിച്ചുവെന്ന കുറിപ്പിലെ പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തിലാണ് ശിഷ്യരിലൊരാളായ ആനന്ദ് ഗിരിയെ കസ്റ്റഡിയിലെടുത്തത്.

നരേന്ദ്ര ഗിരി ചിത്രീകരിച്ച ഒരു വീഡിയോയും നിര്‍ണായകമായി. ആത്മഹത്യപ്രേരണകുറ്റം അടക്കം ചുമത്തിയിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകളെത്തുടര്‍ന്ന് ആനന്ദ് ഗിരിയെ നേരത്തെ മഠത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. പോസ്റ്റ്മാര്‍ട്ടം നാളെ നടക്കുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും പ്രയാഗ്‍രാജില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയ യുപി മുഖ്യമന്ത്രി പറഞ്ഞു. 

സിബിെഎ അന്വേഷണത്തിന് തയ്യാറാണെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യ വ്യക്തമാക്കി. യുപി നിയമസഭാ തിര‍ഞ്ഞെടുപ്പിന് ഒരുങ്ങവെ സന്യാസി സഭകളുടെ ആശങ്കകള്‍ നീക്കേണ്ടത് യോഗി സര്‍ക്കാരിന് രാഷ്ട്രീയ അനിവാര്യതകൂടിയാണ്.