കഞ്ചാവ് ഉപയോഗം വിലക്കി; മുത്തച്ഛനെയും മുത്തശ്ശിയെയും കൗമാരക്കാരൻ ചുട്ടുകൊന്നു

ലഹരി ഉപയോഗം വിലക്കിയ മുത്തച്ഛനെയും മുത്തശ്ശിയെയും പതിനാറുകാരൻ തീവെച്ച് കൊന്നു. സേലം കൊത്തനാംപെട്ടി ഗ്രാമത്തിലാണ് സംഭവം. കൗമാരക്കാരനെ അറസ്റ്റ് ചെയ്ത് ജുവൈനൽ ഹോമിലേക്ക് മാറ്റി. 

മുത്തച്ഛനെയും മുത്തശ്ശിയെയും മുറിയിൽ പൂട്ടിയിട്ട കൊച്ചുമകൻ, ഓലമേഞ്ഞ വീടിനു മുകളിൽ പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്നു സമീപവാസികൾ പൊലീസിനു മൊഴി നൽകി. ദമ്പതികളുടെ നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ കൊച്ചുമകൻ വീടു കത്തുന്നതു നോക്കിനിൽക്കുകയായിരുന്നുവത്രേ. കാലുകൾക്കു ബലക്ഷയമുള്ള ദമ്പതികൾക്കു രക്ഷപ്പെടാൻ കഴിഞ്ഞില്ല. 

ഓടിയെത്തിയ നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. തീയണച്ച് ദമ്പതിമാരെ പുറത്ത് എത്തിച്ചെങ്കിലും കത്തിക്കരിഞ്ഞിരുന്നു. കഞ്ചാബ് ഉപയോഗിക്കുന്നത് വിലക്കിയത് തനിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നാണ് പതിനാറുകാരൻ പൊലീസിൽ നൽകിയ മൊഴി. ലഹരി ഉപയോഗം അവസാനിപ്പിക്കാൻ ഇരുവരും നിർബന്ധിച്ചുവെന്നും. അതോടെ പകയായെന്നും മൊഴിയിലുണ്ട്.