ഏറ്റുമുട്ടലിന് ശേഷം 43% ഇന്ത്യക്കാർ ചൈനീസ് ഉൽപന്നങ്ങൾ വാങ്ങുന്നില്ല; സർവേ

ഇന്ത്യയും ചൈനയും തമ്മിലുള്ള ഗൽവാൻ ഏറ്റുമുട്ടലിനു ശേഷം കുറഞ്ഞത് 43 ശതമാനം ഇന്ത്യൻ ഉപഭോക്താക്കളെങ്കിലും ‘മെയ്ഡ് ഇൻ ചൈന ഉൽപന്നം’ ഒന്നു പോലും വാങ്ങിയിട്ടില്ലെന്ന് സർവേ കണ്ടെത്തൽ. കമ്മ്യൂണിറ്റി സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ലോക്കൽസർക്കിൾസ് നടത്തിയ സർവേ റിപ്പോർട്ട് ചൊവ്വാഴ്ചയാണ് പുറത്തുവിട്ടത്.

കഴിഞ്ഞ 12 മാസത്തിനുള്ളിൽ 34 ശതമാനം ഉപഭോക്താക്കൾ ഒന്നോ രണ്ടോ ചൈനീസ് നിർമിത വസ്തുക്കൾ മാത്രമാണ് വാങ്ങിയതെന്നും എട്ട് ശതമാനം പേർ മൂന്ന് മുതൽ അഞ്ച് വസ്തുക്കൾ വരെ വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, 4 ശതമാനം ഉപഭോക്താക്കൾ അഞ്ച് മുതൽ പത്ത് വരെ ചൈനീസ് ഉൽപന്നങ്ങൾ വാങ്ങി, 3 ശതമാനം പേർ 10 മുതൽ 15 വസ്തുക്കളും വാങ്ങി. ഒരു ശതമാനം പേർ 20 ലധികം ഉൽപന്നങ്ങൾ വാങ്ങിയതായും സർവേ പറയുന്നു.

ആറ് ശതമാനം ഉപഭോക്താക്കൾ സർവേയോട് പ്രതികരിച്ചില്ല. മൊത്തം സർവേയ്ക്ക് രാജ്യത്തെ 281 ജില്ലകളിലായി 17,800 പ്രതികരണങ്ങൾ ലഭിച്ചു. ആകെ പ്രതികരിച്ചവരിൽ 67 ശതമാനം പുരുഷന്മാരും 33 ശതമാനം സ്ത്രീകളുമാണ്. 44 ശതമാനം പേർ ടയർ 1 നഗരങ്ങളിൽ നിന്നും 31 ശതമാനം പേർ ടയർ 2 ൽ നിന്നും 25 ശതമാനം പേർ ടയർ 3, 4, ഗ്രാമീണ ജില്ലകളിൽ നിന്നുമുള്ളവരാണ്.

എന്നാൽ ഭൂരിഭാഗം പേരും ഇപ്പോഴും ചൈനീസ് ഉൽപന്നങ്ങൾക്ക് പിന്നാലെ പോകാൻ കാരണം വിലക്കുറവ് തന്നെയാണ്. എന്തുകൊണ്ടാണ് നിങ്ങൾ ഇപ്പോഴും ‘മെയ്ഡ് ഇൻ ചൈന’ ഉൽപന്നങ്ങൾ വാങ്ങുന്നതെന്ന് ചോദിച്ചപ്പോൾ 70 ശതമാനം പേരും അഭിപ്രായപ്പെട്ടത് ഉൽപന്നങ്ങളെല്ലാം നൽകുന്ന വിലയുടെ മൂല്യം വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ്.