‘നദികളിൽ മൃതദേഹങ്ങൾ, നിങ്ങൾ കാണുന്നത് സെൻട്രൽ വിസ്ത; പിങ്ക് കണ്ണട മാറ്റൂ’; രാഹുൽ

ഗംഗ നദിയിൽ മൃതദേഹങ്ങൾ ഒഴുകിനടക്കുന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നദികളിൽ മൃതദേഹങ്ങൾ കുന്നുകൂടുമ്പോഴും പുതിയ പാർലമെന്റ് മന്ദിരമായ സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് സർക്കാർ എന്നാണ് രാഹുൽ പറഞ്ഞത്. 

‘നദികളിൽ എണ്ണമറ്റാത്ത മൃതദേഹങ്ങൾ ഒഴുകിനടക്കുകയാണ്; ആശുപത്രികളിൽ വരി നീളുകയാണ്; സുരക്ഷിതമായി ജീവിക്കാനുള്ള അവകാശം കവർന്നെടുത്തു. സെൻട്രൽ വിസ്ത ഒഴികെ മറ്റൊന്നും കാണാൻ അനുവദിക്കാത്ത നിങ്ങളുടെ ആ പിങ്ക് കണ്ണടകൾ നീക്കം ചെയ്യുക പ്രധാനമന്ത്രീ...’– രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. 

ഇന്നലെയാണ് ബിഹാറിലെ യുപി അതിർത്തിയോട് ചേർന്ന ബക്സറിൽ നാൽപതിലേറെ മൃതദേഹങ്ങൾ ഗംഗയിലൂടെ ഒഴുകിയെത്തിയത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ യുപി ഭാഗത്തുനിന്നും ഒഴുക്കിവിട്ടതാണെന്നാണ് അധകൃതർ സംശയിക്കുന്നത്. 

കോവിഡ് പ്രതിസന്ധിക്കിടെ സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെതിരെ രൂക്ഷ വിമർശ‌നവുമായി രാഹുൽ നേരത്തെയും രംഗത്തുവന്നിരുന്നു. രാജ്യത്തിനു വേണ്ടത് ശ്വസിക്കാനുള്ള ഓക്സിജനാണെന്നും പ്രധാനമന്ത്രിക്ക് താമസിക്കാനുള്ള വസതിയല്ലെന്നും രാഹുൽ പറഞ്ഞിരുന്നു. സെൻട്രൽ വിസ്താ പദ്ധതി കുറ്റകരമായ പാഴ്ചെലവാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.