മൊട്ടേര ഇനി ‘നരേന്ദ്ര മോദി സ്റ്റേഡിയം’; ഉദ്ഘാടനം ചെയ്ത് രാഷ്ട്രപതി

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരു നൽകി. ബുധനാഴ്ച, സ്റ്റേഡിയം ഉദ്ഘാടനം ചെയ്യവെ രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കേന്ദ്ര കായിക മന്ത്രി കിരൺ റിജ്ജു, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

സർദാർ വല്ലഭായ് പട്ടേൽ സ്പോർട്സ് എൻക്ലേവിന്റെ ഭാഗമായിരിക്കും നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം. കഴിഞ്ഞ വർഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിലെത്തിയപ്പോൾ നരേന്ദ്ര മോദി ആതിഥ്യമരുളിയത് ഇവിടെയാണ്. നവീകരിച്ചതിനുശേഷമുള്ള ആദ്യ രാജ്യാന്തര മത്സരം, ഇന്ത്യ– ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ബുധനാഴ്ച തുടങ്ങും.

ഒരു ലക്ഷത്തി പതിനായിരമാണ് സ്റ്റേഡിയത്തിന്റെ ഗാലറി ശേഷി. മത്സരത്തിന്, ഇതിന്റെ പകുതി സീറ്റുകളിൽ ആളുകൾക്കു പ്രവേശനമുണ്ടാകും. അതുതന്നെ ഒരു വലിയ സ്റ്റേഡിയത്തോളം വരും.