സെന്‍സെക്സിന് നിര്‍ണായക നേ‌‌ട്ടം; ചരിത്രത്തിലാദ്യമായി സൂചിക 50,000 കടന്നു

ചരിത്രത്തിലെ നിർണായകമായ മുന്നേറ്റം കാഴ്ച്ച വെച്ച് ഇന്ത്യൻ ഓഹരി വിപണി. സെൻസെക്സ് ചരിത്രത്തിലാദ്യമായി അമ്പതിനായിരം പോയിന്റ് മറികടന്നു. നിഫ്റ്റിയും റെക്കോർഡ് നേട്ടത്തിലാണ്. കോവിഡ് വാക്സിൻ നൽകി തുടങ്ങിയതും, അമേരിക്കയിൽ ജോ ബൈഡൻ പ്രസിഡണ്ടായി അധികാരമേറ്റതുമാണ് വിപണികൾക്ക് അനുകൂലമായത്.

കോവിഡ് മൂലം ലോക്കഡൗൺ ഏർപ്പെടുത്തിയ തുടർന്ന് ഉണ്ടായ കനത്ത നഷ്ടത്തിൽ നിന്നാണ് ഇന്ത്യൻ ഓഹരി വിപണികൾ വൻ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. 10 മാസങ്ങൾക്കുമുമ്പ് സെൻസെക്സ്25,600 പോയിന്റിൽ ആയിരുന്നു. അനിശ്ചിതത്വവും ആശങ്കയും നിറഞ്ഞതോടെ നിക്ഷേപകർ സ്വർണത്തിലേക്ക് നിക്ഷേപം മാറ്റി തുടങ്ങി. എന്നാൽ പിന്നീട് ലോക്ക്ടൗൺ  പിൻവലിക്കുകയും കൂടുതൽ ഇളവുകൾ നൽകി തുടങ്ങുകയും ചെയ്തതോടെ വിപണികൾ ഘട്ടംഘട്ടമായി നേട്ടം രേഖപ്പെടുത്തി തുടങ്ങി. കോവിഡ് വാക്സിൻ വിജയകരമായി പരീക്ഷണം നടത്തി തുടങ്ങിയതോടെ നിക്ഷേപകരിൽ ആത്മവിശ്വാസം വർദ്ധിച്ചു.  ഓഹരി വിപണിയിൽ നിക്ഷേപം വർദ്ധിക്കുകയും ചെയ്തു. അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്ത് ജോ ബൈഡൻ എത്തുക കൂടി ചെയ്തത്തോടെ ആഗോള ഓഹരി വിപണികളിലും കുതിപ്പ് രേഖപ്പെടുത്തി

കോവിഡ് തകർത്ത ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കര കയറ്റുന്നതിന് വരുന്ന ബജറ്റിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയും നിക്ഷേപകരിൽ ഉണ്ട്. വൻകിട ഇടത്തരം ചെറുകിട ഓഹരികളിൽ എല്ലാം മുന്നേറ്റം ഉണ്ട് . രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വിലയും വർദ്ധിച്ചിട്ടുണ്ട്.