നഷ്ടക്കണക്കുമായി ഓഹരിവിപണി; പ്രവചനങ്ങൾ ശരിവെച്ച പ്രകടനം

2018 ഓഹരിവിപണിക്ക് അത്ര നല്ല കാലമായിരുന്നില്ല. സെന്‍സെക്സ് ഇതേവരെ നേടിയത് 5.6 ശതമാനത്തിന്റെ ഉയര്‍ച്ച മാത്രം. നിഫ്റ്റി 2.6 ശതമാനവും. ബിഎസ്‌ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ക്ക് പറയാനുള്ളത് നഷ്ടത്തിന്റെ കണക്കുമാത്രം. 

2018 നിക്ഷേപകര്‍ക്ക് അനുകൂലമാകില്ലെന്ന് പ്രവചിച്ച ഓഹരി വിപണി വിദഗ്ധര്‍ നിരവധിയായിരുന്നു. ആ പ്രവചനങ്ങള്‍ ശരിവയ്ക്കുന്ന പ്രകടനമാണ് വിപണിയില്‍ ഉണ്ടായതും. കഴിഞ്ഞ കൊല്ലം രണ്ടു സൂചികകളും 28 ശതമാനത്തോളം നേട്ടം കൈവരിച്ച സ്ഥാനത്ത് ഇക്കൊല്ലം കഷ്ടിച്ച് 5.6 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് സെന്‍സെക്സ് നേടിയത്. നിഫ്റ്റിയാകട്ടെ വെറും 2.6 ശതമാനത്തിന്റേതും. 

2017ല്‍ മിഡ്ക്യാപ് സൂചിക 49 ശതമാനവും സ്മോള്‍ക്യാപ് സൂചിക 60 ശതമാനവും ഉയര്‍ന്നെങ്കില്‍ ഇക്കൊല്ലം 15 ശതമാനത്തിന്റെയും 25 ശതമാനത്തിന്റെയും നഷ്ടം മാത്രം. രൂപയുടെയും ക്രൂഡോയിലിന്റെയും വിലയിലെ കയറ്റിറക്കങ്ങള്‍ക്കുപുറമെ അമേരിക്ക–ചൈന വ്യാപാര യുദ്ധത്തിന്റെ സാധ്യതകളും രാജ്യാന്തര തലത്തില്‍ വിപണിയെ പ്രതികൂലമായി ബാധിച്ചു. 

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇപ്പോഴത്തെ ക്രൂഡ് വില നാല് ശതമാനത്തോളം കുറവാണെങ്കിലും 29 ശതമാനം വരെ വില ഉയര്‍ന്നിരുന്നു. 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ക്രൂഡ് വില ഇക്കൊല്ലമാണ് ദൃശ്യമായത്. കഴിഞ്ഞ ബജറ്റില്‍ ഓഹരി നിക്ഷേപങ്ങള്‍ക്ക് ക്യാപിറ്റല്‍ ഗെയ്ന്‍ ടാക്സ് ഏര്‍പ്പെടുത്തിയതും ഐഎല്‍ ആന്‍ഡ് എഫ്എസില്‍ തുടങ്ങിയ പണലഭ്യതാ പ്രതിസന്ധിയും വിപണിയെ പിന്നോട്ടുവലിച്ച ആഭ്യന്തര വിഷയങ്ങളാണ്.