5 കാവൽക്കാർ; പിപിഇ കിറ്റിട്ട് ജ്വല്ലറിയിൽ; 13 കോടിയുടെ സ്വർണം കവര്‍ന്നു; വിഡിയോ

ഡൽഹിയിലെ ജ്വല്ലറിയിൽ നടന്ന വമ്പൻ മോഷണത്തിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ‍ജ്വല്ലറിയില്‍ നിന്ന് 13 കോടി രൂപ മൂല്യമുള്ള 25 കിലോഗ്രാം സ്വര്‍ണമാണ് കവര്‍ന്നത്. പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തിയയാളെ പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. 

മുഹമ്മദ് ഷെയ്ക്ക് നൂറാണ് കഴിഞ്ഞ ദിവസം മോഷണം നടത്തിയത്. പിപിഇ കിറ്റ് ധരിച്ചാണ് ഇയാള്‍ ജ്വല്ലറിയില്‍ പ്രവേശിച്ചത്. തൊട്ടടുത്ത കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് ചാടിയാണ് ജ്വല്ലറിയുടെ അകത്ത് കയറിയത്. ജ്വല്ലറിയുടെ കാവലായി അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലിരിക്കേയാണ് നാടിനെ നടുക്കി മോഷണം നടന്നത്. 

ബുധനാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. ഡെസ്‌കിന്റെ മുകളില്‍ കയറി സ്വര്‍ണാഭരണങ്ങള്‍ തിരയുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഓട്ടോയിലാണ് മോഷ്ടിച്ച സ്വര്‍ണവുമായി മുഹമ്മദ് കടന്നുകളഞ്ഞത്. കര്‍ണാടക സ്വദേശിയാണ് മുഹമ്മദ്. ജ്വല്ലറിയുടെ തൊട്ടടുത്തുള്ള ഇലക്ട്രോണിക്‌സ് കടയിലാണ് ജോലി ചെയ്യുന്നത്. രാത്രി 9.30ന് ജ്വല്ലറിയില്‍ പ്രവേശിച്ച മുഹമ്മദ് പുലര്‍ച്ച മൂന്നുമണിയോടെയാണ് പുറത്തിറങ്ങിയത് എന്നാണ് പൊലീസ് നിഗമനം.