ആരോഗ്യം സംബന്ധിച്ചു ആശങ്കകള്‍ നിലലില്‍ക്കുമ്പോഴും സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള മുന്‍തീരുമാനവുമായി മുന്നോട്ട്.
നേരത്തെ അറിയിച്ചതുപോലെ വ്യാഴാഴ്ച പാര്‍ട്ടി സംബന്ധിച്ചു നിര്‍ണായക പ്രഖ്യാപനമുണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങളുടെ വെളിപെടുത്തല്‍. സമൂഹ
മാധ്യമങ്ങള്‍ വഴിയായിരിക്കും പ്രഖ്യാപനം. ഹൈദരാബാദിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി ചെന്നൈയിലെത്തിയ രജനികാന്ത് വീട്ടില്‍ വിശ്രമത്തിലാണ്.
മൂന്നുവര്‍ഷത്തിലേറെ സമയമെടുത്തു ആറ്റികുറുക്കിയുണ്ടാക്കിയ തീരുമാനം വ്യാഴാഴ്ച നടത്തുമെന്നായിരുന്നു രജനികാന്ത് ഡിസംബര്‍ 3 ന് അറിയിച്ചത്. പാര്‍ട്ടി പ്രഖ്യാപിച്ചു ജനങ്ങളിലേക്ക് ഇറങ്ങുന്നതിന് കോവിഡ് തടസമല്ലെന്നും തമിഴ് രാഷ്ട്രീയത്തില്‍ മാറ്റത്തിന് സമയമായെന്നും താരം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെ രജനികാന്തിന്റെ പാര്‍ട്ടിയായി ചെന്നൈയിലെ രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്ര ബിന്ദു. പക്ഷേ ക്രിസ്മസ് ദിവസം ഹൈദരാബാദിലെ
ആശുപത്രി പുറത്തിറക്കി മെഡിക്കല്‍ ബുള്ളറ്റിന്‍ വലിയ ആശങ്കയാണുണ്ടാക്കിയത്. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണു ഹോട്ടല്‍ മുറിയില്‍ നിന്ന് ആശുപത്രിയിലേക്കു മാറ്റിയത്. രണ്ടുദിവസത്തെ ചികില്‍സയ്ക്കു ശേഷം ശരീരം ഇളക്കുന്നതിനു പോലും നിയന്ത്രമേര്‍പെടുത്തി ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. മൂന്നാം ദിവസം രജനികാന്ത് പ്രഖ്യാപനവുമായി പുറത്തിറങ്ങുമോയെന്നതായി തുടര്‍ന്നുള്ള ചര്‍ച്ച. സമൂഹ മാധ്യമങ്ങള്‍ വഴി പാര്‍ട്ടി
സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം മുന്‍നിശ്ചയിച്ചതുപോലെ വ്യാഴാഴ്ച നടക്കുമെന്നാണു ഫാന്‍സ് അസോസിയേഷനായ മക്കള്‍ മന്‍ഡ്രവുമായി ബന്ധപെട്ടവര്‍ നല്‍കുന്ന സൂചന. മക്കള്‍ സേവ കക്ഷിയെന്ന പേരില്‍ പാര്‍ട്ടി റജിസ്റ്റര്‍ ചെയ്യുകയും ജില്ലാ ഭാരവാഹികളെ വരെ നിശ്ചയിക്കുകയും ചെയ്തു കഴിഞ്ഞു. ഇനി പിന്നോട്ടില്ലെന്നാണു രജനിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേസമയം നിലവിലെ സാഹചര്യത്തില്‍ താരം പാര്‍ട്ടി പരിപാടികളില്‍ നേരിട്ടു പങ്കെടുക്കുന്നതു കുറവായിരിക്കും. ആരോഗ്യകാര്യങ്ങളില്‍ നേരത്തെ തന്നെ രജനികാന്തിനെ ഉപദേശിച്ചിരുന്നു.