സൂര്യയെ ചെരിപ്പൂരി അടിച്ചാൽ ഒരു ലക്ഷമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ്; വിവാദം

തമിഴ് സൂപ്പർതാരം സൂര്യയെ ചെരിപ്പൂരി അടിക്കണമെന്ന് ഹിന്ദുമക്കൾ കക്ഷി നേതാവിന്റെ ആഹ്വാനം. അടിക്കുന്നവർക്ക് പാർട്ടി അധ്യക്ഷൻ ഒരു ലക്ഷം രൂപ സമ്മാനം നൽകുമെന്നും പാർട്ടി നേതാവ് ധർമ പറഞ്ഞു. എന്നാൽ സംഭവം വിവാദമായതോടെ ഹിന്ദുമക്കൾ കക്ഷി ധർമയെ കയ്യൊഴിഞ്ഞു. താനോ പാർട്ടിയോ അങ്ങനെ പറഞ്ഞിട്ടില്ലെന്നും സൂര്യ പറഞ്ഞത് അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ടാണെന്നും അർജുൻ വിശദീകരണവും ൽകി.

സൂര്യ വിദ്യാര്‍ത്ഥികളെയും കുട്ടികളെയും വഴി തെറ്റിക്കുകയാണെന്നും സൂര്യയുടെ ഉടമസ്ഥതയിലുള്ള അകരം ഫൗണ്ടേഷന്‍ തീര്‍ത്തും മോശമായ പ്രസ്ഥാനമാണെന്നുമായിരുന്നു ധർമ പറഞ്ഞത്. ‘അഞ്ച് വയസ്സ് മുതലാണ് കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കേണ്ടതെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നത്. ഒന്നാംക്ലാസ് മുതലാണ് കുട്ടികള്‍ പഠനം തുടങ്ങേണ്ടത്. കമ്മ്യൂണിസ്റ്റുകളുടെ അടുത്തുനിന്നും ദ്രാവിഡ കക്ഷികളില്‍ നിന്നും പണം വാങ്ങിയാണ് സൂര്യ ഇങ്ങനെ ചെയ്യുന്നത്. ഇത് നിയമങ്ങള്‍ക്കും സര്‍ക്കാരിന്റെ ചട്ടങ്ങള്‍ക്കും എതിരാണ്. ഇതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിന് സൂര്യയെ അറസ്റ്റ് ചെയ്യണം. ഇല്ലെങ്കില്‍, എവിടെ സൂര്യയെ കാണുന്നോ അവിടെവെച്ച് ചെരിപ്പൂരി നടനെ അടിക്കണം. അങ്ങനെ ചെയ്യുന്നയാള്‍ക്ക് പാര്‍ട്ടി പ്രസിഡന്റ് അര്‍ജുന്‍ സമ്പത്തിന്റെ വകയായി ഒരു ലക്ഷം രൂപ നല്‍കുമെന്നുമായിരുന്നു പരാമര്‍ശം.‌

കോവിഡ് പടരുന്നതിനിടയിൽ നീറ്റ് പരീക്ഷ നടത്തുത്താനുള്ള കോടതിയുടെ തീരുമാനം ശരിയല്ലെന്നും മനുനീതിയാണ് നടപ്പിലാക്കുന്നതെന്നും സൂര്യ വിമർശനം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് വിവാദമുണ്ടായത്.