പബ്ജി നിരോധനം; ചൈനയ്ക്ക് വൻ അടി; ആദ്യ ദിനം 1.02 ലക്ഷം കോടി നഷ്ടം

ചൈനയ്ക്കുള്ള ഇന്ത്യയുടെ മറുപടികൾ ചൈനയുടെ സാമ്പത്തിക രംഗത്ത് വൻ തിരിച്ചടികൾ നൽകുന്നുവെന്ന് റിപ്പോർട്ടുകൾ. ആപ്പ് നിരോധനത്തിൽ ഏറ്റവും വലിയ ആഘാതം പബ്ജി മൊബൈൽ ഡവലപ്പറായ ചൈനീസ് കമ്പനി ടെൻസെന്റിനാണ്. ഇന്ത്യയിൽ പബ്ജി നിരോധനം വന്നതിനു ശേഷമുള്ള ആദ്യ ദിവസം തന്നെ ടെൻസെന്റിന് വിപണി മൂല്യത്തിൽ 1,400 കോടി ഡോളർ (ഏകദേശം 1.02 ലക്ഷം കോടി രൂപ) നഷ്ടമാണ് ഉണ്ടായത്. ടെൻസെന്റ് ഓഹരികൾ 2 ശതമാനം ഇടിഞ്ഞു. 

പബ്ജിക്കു പുറമേ, ടെൻസെന്റ് ഗെയിംസിന്റെ ലുഡോ വേൾഡ്, എരീന ഓഫ് വലോർ, ചെസ് റഷ് എന്നീ ഗെയിമുകളും വൂവ് മീറ്റിങ്, ഐപിക്ക്, ടെൻസെന്റ് വെയ്ഉൻ, പിതു തുടങ്ങിയ ആപ്പുകളും നിരോധിക്കപ്പെട്ടു.  ഇവയിൽ പലതും ചൈനീസ് പേരുകളിലാണ് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമായിരുന്നത് എന്നതാണ് ശ്രദ്ധേയം. 

ലഡാക്കിലെ ചൈനയുടെ തുടർ പ്രകോപനത്തിനു പിന്നാലെ, ജനപ്രിയ ഗെയിമായ പബ്ജി മൊബൈൽ അടക്കം 118 ചൈനീസ് മൊബൈൽ, ഇന്റർനെറ്റ് ആപ്ലിക്കേഷനുകൾ കൂടി ഇന്ത്യ നിരോധിച്ചത്.ജൂണിൽ ‌ടിക് ടോക് അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകൾ സർക്കാർ നിരോധിച്ചിരുന്നു. പിന്നാലെ ഇവയുടെ ക്ലോൺ ആപ്പുകളായ 47 എണ്ണത്തിനെതിരെ കൂടി നടപടി വന്നു. ഇപ്പോഴത്തേതു കൂടി ചേർത്താൽ ആകെ 224 ആപ്പുകൾക്കാണ് ഇതുവരെ വിലക്കേർപ്പെടുത്തിയത്.