ഫെബ്രുവരിയിൽ രാഹുൽ പറഞ്ഞു; മാർച്ച് 19ന് കേന്ദ്രം ഉണർന്നു; തുറന്നടിച്ച് തരൂർ

കൊറോണ വൈറസ് കോവിഡ് 19നെ നേരിടാൻ കേന്ദ്രസർക്കാർ വൈകിയെന്ന് ശശി തരൂർ എംപി. മനോരമ ന്യൂസ്–ഫേസ്ബുക്ക് ടൗണ്‍ഹാള്‍ പ്രത്യേകപരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോവിഡിനെ ചെറുക്കുന്നതിൽ കേരളം ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പ്രശംസിച്ചു.

തരൂരിന്റെ വാക്കുകൾ;‘ ഇപ്പോഴിതാ എംപി ഫണ്ടും കേന്ദ്രസർക്കാർ നിർത്തലാക്കി. അതിന് മുൻപ് തന്നെ ആ ഫണ്ട് ഉപയോഗിച്ച് ചിലതൊക്കെ ചെയ്യാൻ കഴിഞ്ഞത് ഗുണമായെന്ന് പറയാം. കോവിഡിനെ ചെറുക്കുന്നതിൽ കേന്ദ്രസർക്കാർ വേണ്ട ശ്രദ്ധ തുടക്കത്തിലെ സ്വീകരിച്ചിരുന്നില്ല. ഫെബ്രുവരി മുതൽ രാഹുൽ ഗാന്ധി കൃത്യമായി പറഞ്ഞിരുന്നു. മതിയായ നടപടികൾ എടുക്കണമെന്ന് അന്ന് ബിജെപി സർക്കാർ അത് അവഗണിച്ചു.

മാർച്ച് 19നാണ് സർക്കാർ ഇക്കാര്യം ഗൗരവമായി എടുക്കുന്നത്. ആ ദിവസവും രോഗപ്രതിരോധ സാമഗ്രികള്‍ കയറ്റിയയച്ചിരുന്നു. മധ്യപ്രദേശ് സര്‍ക്കാരിന്റെ വീഴ്ചയ്ക്കുവേണ്ടിയും കേന്ദ്രം കാത്തുനിന്നു. ഇതിനായി പാര്‍ലമെന്റ് സമ്മേളനം പോലും നീട്ടി. ലോക്ഡൗൺ കുറച്ച് മുൻപ് തന്നെ നടപ്പാക്കണമെന്നും രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. അതും കേട്ടില്ല. ഒരുദിവസത്തെ ജനതാ കർഫ്യൂവിന് ഒരുങ്ങാൻ ജനങ്ങൾക്ക് നൽകിയ സമയം പോലും 21 ദിവസത്തെ ലോക്ഡൗണ് കേന്ദ്രസർക്കാർ നൽകിയില്ല. കാര്യങ്ങൾ മുൻകൂട്ടി കണ്ട് ചെയ്യാൻ ബിജെപി സർക്കാർ താമസിച്ചു എന്നത് ഇതിൽ നിന്നും വ്യക്തമാണ്’ ശശി തരൂർ പറഞ്ഞു.