15 മിനിറ്റ് വെയിലത്ത് നിന്നാല്‍ കോവിഡിനെ ഇല്ലാതാക്കാം: കേന്ദ്രസഹമന്ത്രി; പ്രതിഷേധം

കോവിഡ് 19 പടരുന്നതിന്റെ പശ്ചാത്തലത്തില്‍ വിചിത്ര വാദവുമായി കേന്ദ്രമന്ത്രി. കോവിഡ് 19 വൈറസിനെ നശിപ്പിക്കാന്‍ ജനങ്ങള്‍ ദിവസേന 15 മിനിറ്റ് നേരം സൂര്യപ്രകാശം കൊണ്ടാല്‍ മതിയെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ.

'ജനങ്ങള്‍ കുറഞ്ഞത് 15 മിനിറ്റെങ്കിലും സൂര്യന് കീഴില്‍ നില്‍ക്കണം. സൂര്യപ്രകാശത്തില്‍ വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്തും. കൊവിഡ് പോലെയുള്ള വൈറസുകളെ നശിപ്പിക്കും'- ചൗബെ പറഞ്ഞു. പ്രസ്താവനയ്ക്കെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തി.

അതേസമയം, രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 166 ആയി. 42 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിലാണ്  ഏറ്റവും കൂടുതല്‍ രോഗികള്‍. കേരളവും കര്‍ണാടകയുമാണ് രണ്ടും മൂന്നു സ്ഥാനത്ത്. ജമ്മു കശ്മീരടക്കം മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലും 15 സംസ്ഥാനങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി  പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നുരാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും.  മാനവശേഷി മന്ത്രാലയത്തിന്‍റെ നിർദേശം അനുസരിച്ച് സി.ബി.എസ് ഇ, ജെഇഇ എന്‍ട്രന്‍സ് പരീക്ഷകൾ ഈ മാസം 31ന് ശേഷം നടത്താൻ തീരുമാനിച്ചു. ഐ.സി.എസ്.‍ ഇ പരീക്ഷകൾക്ക് മാറ്റമില്ല