ജാമിയ മിലിയ ആക്രമണത്തിന് ഇന്ന് രണ്ട് മാസം; പ്രതിഷേധം തുടരുന്നു; പിന്തുണച്ച് അനുരാഗ് കശ്യപ്

ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികളെ പൊലീസ് ക്യാംപസിനകത്ത് കയറി മർദിച്ചിട്ട് ഇന്നേക്ക് രണ്ട് മാസം. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിനാണ് വിദ്യാർഥികൾക്ക് ക്രൂരപീഡനം നേരിടേണ്ടിവന്നത്. രണ്ട് മാസമായി തുടരുന്ന വിദ്യാർഥിസമരത്തിന് പിന്തുണയുമായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് ക്യാംപസ് സന്ദർശിച്ചു. 

കഴിഞ്ഞ രണ്ട് മാസമായി ജാമിയ മിലിയ സർവകലാശാലയിലെ ഏഴാം നമ്പർ ഗേറ്റിന് മുന്നിലെ കാഴ്ച്ചയാണിത്. പല തവണ പൊലീസ് ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും ഇവർ വഴങ്ങിയില്ല. വിദ്യാർഥികൾക്ക് പിന്തുണയുമായി അധ്യാപകരും പരിസരവാസികളും സമരമുഖത്തുണ്ട്. പൗരത്വഭേദഗതി നിയമത്തിനെതിരായ വിദ്യാർഥികളുടെ പോരാട്ടം രാജ്യമെമ്പാടുമുള്ളവർക്ക് ധൈര്യവും പ്രതീക്ഷയും പകരുന്നതാണെന്ന് സംവിധായകൻ അനുരാഗ് കശ്യപ് പറഞ്ഞു. 

പ്രതിഷേധക്കാരോട് സംസാരിക്കാൻ പോലും സർക്കാർ തയാറാകുന്നില്ല. തിരഞ്ഞെടുപ്പ് ജയിക്കണമെന്ന ലക്ഷ്യം മാത്രമെ ബിജെപിക്കുള്ളുവെന്നും അനുരാഗ് കശ്യപ് വിമർശിച്ചു. ഡിസംബർ പതിനഞ്ചിനാണ് സർവകലാശാലയിൽ അതിക്രമിച്ച് കയറി  പൊലീസ് വിദ്യാർഥികളെ മർദ്ദിച്ചത്. സംഭവത്തിൽ ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല.