'പെറ്റ് ഫെഡ്' ആഘോഷമാക്കി വീട്ടിലെ അരുമ മൃഗങ്ങൾ; പങ്കെടുത്തത് 3000 നായകളും 350 പൂച്ചകളും

ഇന്ത്യയിലെ ഏറ്റവും വലിയ വളര്‍ത്തുമൃഗമേളയായ 'പെറ്റ് ഫെഡ്' മുംബൈയില്‍ സമാപിച്ചു. 3000 വളര്‍ത്തുനായകളും 350 പൂച്ചകളും എത്തിയ  മേള കാണാന്‍ മൃഗസ്നേഹികള്‍ ഏറെയെത്തി. ചിലര്‍ കുരച്ചുകൊണ്ട് ചുറ്റുമോടി. ചിലരാകട്ടെ പമ്മി പമ്മി പുതിയ കൂട്ടികാരുമായി സൗഹൃദം സ്ഥാപിച്ചു. സന്തോഷത്തിലായിരുന്നു എല്ലാവരും. ഒറ്റപ്പെട്ട ഫ്ലാറ്റ് ജീവിതങ്ങളില്‍നിന്ന് വിശാലമായ കളിസ്ഥലം ലഭിച്ചതിന്റെ  ആഹ്ലാദം.

ഇന്ത്യയിലെ ഏറ്റവും വലിയ വളര്‍ത്തുമൃഗമേളയായ 'പെറ്റ് ഫെഡ് ഫെസ്റ്റിവലിന്' മൂന്നാംതവണയാണ് മുംബൈ വേദിയാകുന്നത്. മൃഗസ്നേഹികളില്‍നിന്ന് ഇത്തവണയും മികച്ച പ്രതികരണം ലഭിച്ചെന്ന് സംഘാടകര്‍. പെറ്റ് ഫാഷന്‍ ഷോയായിരുന്നു മേളയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. സുന്ദരിമാരായ പൂച്ചകുട്ടികളും സുന്ദരന്മാരുമായ നായക്കുട്ടന്‍മാരും റാംപില്‍ ചുവടുവെച്ചു. അടുത്തവര്‍ഷം കാണാമെന്ന് പറഞ്ഞാണ് 'പെറ്റ് ഫെഡി'നെത്തിയ മിടുക്കികളും–മിടുക്കന്‍മാരും മേളയോട് വിടപറഞ്ഞത്.