മന്ത്രിയുടെ അഴിമതിക്കഥകളെ കുറിച്ചുള്ള പുസ്തകം വിറ്റു; മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മന്ത്രിയുടെ അഴിമതിക്കഥകളെ കുറിച്ചുള്ള പുസ്തകം വിറ്റതിനു തമിഴ്നാട്ടില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം  അറസ്റ്റില്‍. മക്കള്‍ സെയ്തി മയ്യം പ്രസിദ്ധീകരണത്തിലെ  വി.അന്‍പഴകനാണ്  അറസ്റ്റിലായത്. ചെന്നൈ ബുക്ക് ഫെയറിന്റെ സ്റ്റാളില്‍ തദ്ദേശ വകുപ്പ് മന്ത്രി  എസ്.പി വേലുമണിയുടെ അഴിമതിയുടെ രേഖകളടങ്ങിയ പുസ്തകം വില്‍ക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് അറസ്റ്റിലെത്തിയത്.

തമിഴ്നാട് സര്‍ക്കാരിലെ പ്രമുഖനായ തദ്ദേശ വകുപ്പ് മന്ത്രി  എസ്.പി വേലുമണിയുടെ അഴിമതിയെ കുറിച്ചുള്ള പുസ്തകം വില്‍ക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് അറസ്റ്റ്. ചെന്നൈ നന്ദനത്തെ  വൈ.എം.സി.എ ഗ്രൗണ്ടിലെ  പുസ്തക മേളയില്‍ അന്‍പഴകന്റെ  സ്റ്റാളില്‍ ഈ പുസ്തകം പ്രദര്‍ശിപ്പിച്ചിരുന്നു. സര്‍ക്കാരിനെതിരെയുള്ള പുസ്തകം വില്‍ക്കാനാവില്ലെന്നു ഇന്നലെ വൈകീട്ട് സംഘാടകരായ ബുക്ക് സെല്ലേഴ്സ് ആന്‍ഡ് പബ്ലിഷേഴ്സ് അസോസിയേഷന്‍ അന്‍പഴകനെ അറിയിച്ചു. സ്റ്റാളിനായി മുടക്കിയ പണം തിരികെ നല്‍കിയാല്‍ പ്രദര്‍ശനം നിര്‍ത്താമെന്ന് അന്‍പഴകനും നിലപാട് എടുത്തു. തുടര്‍ന്ന് പണം തിരികെ നല്‍കി പ്രശ്നം പരിഹരിക്കുകയും െചയ്തിരുന്നു. തൊട്ടുപിറകെ ആക്രമിക്കാന്‍ ശ്രമിച്ചതായി പുസ്തക മേളയുടെ സംഘാടകര്‍ സെയ്ദാപേട്ട് പൊലീസില്‍ പരാതി നല്‍കി. പുലര്‍ച്ചെ വീട്ടില്‍ റെയ്ഡ്  നടത്തിയാണ് അന്‍പഴകനെ പൊലീസ് കസ്റ്റഡയില്‍ എടുത്തത്. തടഞ്ഞുവെയ്ക്കല്‍, പൊതു സ്ഥലത്ത് അശ്ലീലം പറയല്‍ ,ഭീഷണിപെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയിനെ തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്തു. തമിഴ്നാട് സര്‍ക്കാരിലെ അഴിമതികള്‍ നിരന്തരം പുറത്തുകൊണ്ടുവരുന്ന അന്‍പഴകനെതിരെ 26 കേസുകളാണ്  ഇതിന്റെ പേരിലുള്ളത്. പരാതിക്കു പിന്നില്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദമാണന്ന് ചെന്നൈ പ്രസ് ക്ലബ് ആരോപിച്ചു. എന്നാല്‍ തങ്ങളുടെ സെക്രട്ടറിെയ ആക്രമിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്നു സംഘടാകരും അറിയിച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പുസ്ക മേളയാണ്  രണ്ടാഴ്ച നിണ്ടുനില്‍ക്കുന്ന ചെന്നൈ ബുക്ക് ഫെയര്‍.